തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ സ്റ്റോറുകളിൽ കെ- റൈസും സബ്‌സിഡി സാധനങ്ങളും ഇല്ല. കെ റൈസിന്റെ വിതരണോദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് ഔട്ട്‌ലെറ്റുകളിൽ അരിയില്ലാത്ത അവസ്ഥ വന്നത്. 13 ഇന സബ്ഡിസി സാധനങ്ങളും ഇല്ല. ഉദ്ഘാടനത്തിന് ശേഷം കെ-അരി ഔട്ട്‌ലെറ്റുകളിൽ എത്തിക്കുമെന്നാണ് സപ്ലൈകോയുടെ വിശദീകരണം.
ആദ്യഘട്ടം എന്ന നിലയിൽ 56 ഔട്ട്‌ലെറ്റുകൾ വഴിയാണ് കെ- റൈസിന്റെ വിതരണം. തിരുവനന്തപുരം നഗരത്തിലെ പ്രധാന ഔട്ട്‌ലെറ്റായ കിഴക്കേകോട്ടയിൽ ഉൾപ്പെടെ അരിയെത്തിയിട്ടില്ല. സപ്ലൈകോ വഴി സബ്സിഡി ഇനത്തിൽ ലഭിക്കുന്ന 10 കിലോ അരിയിൽ 5 കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വിൽക്കുന്നത്. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക. സപ്ലൈ ഇല്ലാതെ സപ്ലൈകോ നട്ടം തിരിയുന്നതിനിടെയാണ് കേന്ദ്രത്തിനെ വെല്ലുവിളിക്കും വിധത്തിൽ ഭാരത് റൈസിന് ബദലായി കെ-റൈസ് പുറത്തിറക്കുന്നത്.
തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ശബരി കെ-റൈസ് ബ്രാൻഡഡ് സഞ്ചിയിലാണ് അരി വിതരണം ചെയ്യുക.