ഹൈദരാബാദ്: ഹൈദരാബാദിന്റെ വിമോചന സമരത്തെയും അക്കാലത്തുണ്ടായ ഹിന്ദു വേട്ടയെയും കേന്ദ്രീകരിച്ച് നിർമ്മിച്ച തെലുങ്ക് ചിത്രം ‘റസാക്കറി’ന്റെ (Razakar: The Silent Genocide of Hyderabad ) റിലീസ് തടയാൻ തെലങ്കാന ഹൈക്കോടതിയിലെ രണ്ടംഗ പാനൽ വിസമ്മതിച്ചു. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എപിസിആർ) സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് ജെ അനിൽ കുമാർ എന്നിവരടങ്ങുന്ന സമിതി തീർപ്പാക്കിയത്.
ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അതിനെ ഹർജിക്കാർ വെല്ലുവിളിച്ചിട്ടില്ലെന്നും ബെഞ്ച് ഓർമിപ്പിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്‌സി) അപ്പീൽ പരിഹാരങ്ങൾ ലഭ്യമാണെന്ന് കോടതി എടുത്തുപറഞ്ഞു. ഹൈക്കോടതിയിൽ എത്തുന്നതിനു മുമ്പ് അത്തരം പരിഹാരങ്ങൾ ആദ്യം പ്രയോജനപ്പെടുത്താൻ ബെഞ്ച് പരാതിക്കാരോട് ആവശ്യപ്പെട്ടു.
ചിത്രത്തിന്റെ ഉള്ളടക്കം പ്രകോപനപരമാണെന്ന് ഹർജിക്കാരായ എൻജിഒ വാദിച്ചു. മാർച്ച് 15 ന് റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രം, “പ്രകടമായി ഇസ്‌ലാമോഫോബിക്” ആണെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. കാസിം റിസ്‌വിയുടെ നേതൃത്വത്തിലുള്ള റസാക്കർമാർ നടത്തിയ വംശഹത്യയെക്കുറിച്ച് സംസാരിക്കുന്ന സിനിമ മുസ്ലീം സമുദായത്തെ പൈശാചികമായി ചിത്രീകരിക്കുകയാണെന്നാണ് ഹർജിക്കാരുടെ ആരോപണം .
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഹൈദരാബാദിൽ റസാക്കർമാർ നടത്തിയ അതിക്രമങ്ങളെയാണ് ചിത്രത്തിൽ ചിത്രീകരിക്കുന്നത്. ഗുഡൂർ നാരായണ റെഡ്ഡി നിർമ്മിച്ച് യാത സത്യനാരായണ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം 13 മാസക്കാലം ഹൈദരാബാദ് സ്റ്റേറ്റിൽ നടന്ന സംഭവങ്ങളെക്കുറിച്ച് പുതുതലമുറയെ ബോധവത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംവിധായകൻ മുമ്പ് വ്യക്തമാക്കിയിരുന്നു.
മാർച്ച് 15 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ലഭ്യമാകും.















