ന്യൂഡൽഹി: പ്രതിരോധ സഹകരണം ഊട്ടിയുറപ്പിച്ച് ഇന്ത്യയും അമേരിക്കയും. 31 MQ9B ഡ്രോണുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക സമ്മതപത്രം കൈമാറി. നാല് ബില്യൺ ഡോളറിന്റെ കരാറാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്. കരാറുകൾ ബൈഡൻ ഭരണകൂടം തടഞ്ഞുവെന്ന വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതിനിടെയിലാണ് അമേരിക്കയുടെ പുത്തൻ നീക്കം.
സ്വീകാര്യത കത്ത് ലഭിച്ചതോടെ ഇന്ത്യൻ നാവികസേന ഉൾപ്പടെ ഡ്രോൺ ഉപയോഗിക്കുന്ന പ്രതിരോധ സേന കരാർ പഠിക്കും. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരമുള്ള സവിശേഷതകൾ ഉണ്ടോയെന്ന് പരിശോധിച്ച് വില തൃപ്തികരമായാൽ സുരക്ഷാ കാബിനറ്റ് കമ്മറ്റിക്ക് കത്ത് കൈമാറും. ഇന്ത്യൻ നാവികസേനയ്‌ക്ക് 16 ഉം വ്യോമസേനയ്‌ക്കും സൈന്യത്തിനും എട്ട് വീതം MQ9B പ്രിഡേറ്റർ ഡ്രോണുകളാകും ലഭിക്കുക.
171 ഹെൽ-ഫയർ AGM 114 R മിസൈലുകൾ, ലേസർ ഗൈഡഡ് ബോംബുകൾ, മിസൈൽ ലോഞ്ചറുകൾ, ഗ്രൗണ്ട് സ്റ്റേഷനുകൾ, അന്തർവാഹിനി വിരുദ്ധ സോണോബോയ്‌കൾ, നിരീക്ഷണ പാക്കേജ് എന്നിവയുള്ള 31 ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്. ഇന്തോ-പസഫിക് മേഖലയിലും അതിർത്തിയിലും പ്രതിരോധം തീർക്കുന്നതിൽ ഇവ സുപ്രധാന പങ്ക് വഹിക്കും.