അമരാവതി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി രേന്ദ്രമോദി. ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടിയും കോൺഗ്രസും ഒന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശിലെ പൽനാട്ടിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘സംസ്ഥാനത്തെ മന്ത്രിമാർ അഴിമതി നടത്താൻ മത്സരിക്കുകയാണ്. ഇവിടെത്തെ ജനങ്ങൾക്ക് സംസ്ഥാന സർക്കാരിനോട് ദേഷ്യമാണ്. അവർ കബളിപ്പിക്കപ്പെടുകയാണെന്ന് ജനങ്ങൾക്ക് ബോധ്യമായി. എൻഡിഎ സർക്കാരിനെ തിരികെ കൊണ്ടുവരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എൻഡിഎ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നു’.
‘കോൺഗ്രസ് എല്ലായ്പ്പോഴും ആന്ധ്രാപ്രദേശിന്റെ അഭിമാനത്തെ അപമാനിക്കുക മാത്രമാണ് ചെയ്തത്. പിവി നരസിംഹ റാവുവിന് എൻഡിഎ സർക്കാർ ഭാരതരത്ന നൽകി. ബിജെപിയും എൻഡിഎയും ഉയർന്നുകൊണ്ടിരിക്കുകയാണ്. എൻഡിഎയുടെ ശക്തി ഓരോ ദിവസം കഴിയുമ്പോഴും വർദ്ധിക്കുന്നു’.
‘ജനങ്ങളുടെ അവകാശങ്ങൾക്കും സംസ്ഥാനത്തിന്റെ വികസനത്തിനുമായി ഇവിടത്തെ ബിജെപി നേതാക്കൾ അക്ഷീണം പ്രവർത്തിക്കുന്നുണ്ട്. വികസിത് ഭാരത്, വികസിത് ആന്ധ്രാപ്രദേശ് കെട്ടിപ്പടുക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം’ – പ്രധാനമന്ത്രി പറഞ്ഞു.