ബാറ്റിംഗിൽ ഇന്ത്യയുടെ പുതിയ പ്രതീക്ഷകളാണ് യുവതാരങ്ങളായ ധ്രുവ് ജുറേലും സർഫറാസ് ഖാനും. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ അരങ്ങേറിയ ഇരുവരും നിർണ്ണായക ഘട്ടങ്ങളിൽ ടീമിന്റെ വിജയത്തിൽ പങ്ക് വഹിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ കഴിവ് തെളിയിച്ച ഇരുവരും ദേശീയ തലത്തിലും ആ മികവ് ആവർത്തിച്ചു. പ്രകടനത്തിലെ ഈ മികവ് ഇരുവരെയും ബിസിസിഐയുടെ വാർഷിക കരാറിലെത്തിച്ചു.
ഒരു കോടി രൂപ പ്രതിഫലം ലഭിക്കുന്ന ഗ്രൂപ്പ് സി കരാറിലാണ് ബിസിസിഐ ഇരുവരെയും ഉൾപ്പെടുത്തിയത്. നിലവിലെ സീസണിൽ മൂന്ന് ടെസ്റ്റുകൾ കളിക്കുക എന്ന മാനദണ്ഡം ഇവർ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റോടെ പൂർത്തിയാക്കിയിരുന്നു. ബിസിസിഐ അപെക്സ് കൗൺസിൽ യോഗമാണ് യുവ താരങ്ങളെ സി വിഭാഗം കരാറിൽ ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകിയത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രാജ്‌കോട്ട് ടെസ്റ്റിലാണ് ധ്രുവ് ജുറേലും സർഫറാസും ഇന്ത്യയ്‌ക്കായി അരങ്ങേറിയത്. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് മൂന്ന് അർദ്ധ സെഞ്ച്വറിയും സർഫറാസ് സ്വന്തമാക്കി. ടെസ്റ്റ് അരങ്ങേറ്റത്തിൽ അതിവേഗം അർദ്ധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സർഫറാസിനെ തേടിയെത്തിയിരുന്നു. രാജ്‌കോട്ടിൽ മികച്ച പ്രകടനം കാഴ്ച താരം റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഒരു ഘട്ടത്തിൽ ഏഴിന് 177 എന്ന് തകർന്ന ഇന്ത്യയെ ഒറ്റയ്‌ക്ക് ചുമലിലേറ്റിയത് ധ്രുവ് ജുറേലായിരുന്നു.















