ബീജിങ്: പാണ്ടാ നയതന്ത്രം യുഎസിൽ പരീക്ഷിക്കാനൊരുങ്ങി ചൈന. ഭീമൻ പാണ്ടകളെ അയച്ചു നൽകി രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങളെയാണ് ‘പാണ്ടാ നയതന്ത്രം’ എന്ന് വിശേഷിപ്പിക്കുന്നത്.
ചൈനീസ് വൈൽഡ് ലൈഫ് കൺസർവേഷൻ അസോസിയേഷന്റെ നേതൃത്വത്തിലാണ് പാണ്ടകളെ വാഷിംഗ്ടൺ ദേശീയ മൃഗശാലയിലേക്ക് അയക്കാൻ ഒരുങ്ങുന്നത്. രണ്ട് വർഷം മുൻപ് ചൈനീസ് ചാര ബലൂൺ യുഎസിൽ കണ്ടെത്തിയ ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായി. 2023 നവംബറിൽ സാൻഫ്രാൻസിസ്കോയിൽ നടന്ന കോൺഫറൻസിൽ പ്രസിഡൻറുമാരായ ജോ ബൈഡനും ഷി ജിൻപിങ്ങും കണ്ടുമുട്ടിയിരുന്നെങ്കിലും ചർച്ചകൾ നടന്നില്ല. യുഎസ് ചൈനയോട് കാണിക്കുന്ന അകൽച്ച പരിഹരിക്കാൻ പാണ്ടാ നയതന്ത്രത്തിലൂടെ കഴിയുമെന്നാണ് ബെയ്ജിങിന്റെ കണക്കുകൂട്ടൽ. അടുത്തിടെ ഓസ്ട്രിയയുമായും ചൈന പാണ്ടാ നയതന്ത്രം പരീക്ഷിച്ചിരുന്നു.
എന്താണ് പാണ്ടാ നയതന്ത്രം?
അന്താരാഷ്ട്ര ബന്ധങ്ങളിൽ ഭീമൻ പാണ്ടകളെ ഉപകരണമായി ഉപയോഗിക്കുന്ന ചൈനീസ് രീതിയാണ് പാണ്ടാ നയതന്ത്രം. വിശാല മനസ്സിന്റെ അടയാളമായാണ് ചൈന ഇതിനെ വ്യാഖ്യാനിക്കുന്നത്.
1941-ലാണ് ചൈന ആദ്യമായി പാണ്ടകളെ നയതന്ത്ര ബന്ധത്തിനായി ഉപയോഗിച്ചത്. പിന്നീട് 1970-ൽ, യുഎസ് പ്രസിഡന്റ് നിക്സണിന്റെ ചൈന സന്ദർശനത്തിന് ശേഷമായിരുന്നു ഇത്. അന്ന് മാവോ സേതുങാണ് പാണ്ടകളെ അമേരിക്കൻ മൃഗശാലയിലേക്ക് അയച്ച് നൽകിയത്. നിലവില്‍ 18 രാജ്യങ്ങളില്‍ ചൈനയില്‍ നിന്നും എത്തിച്ച പാണ്ടകളുണ്ട്.