ജനീവ: യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താൻ നടത്തിയ പരാമർശങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. എല്ലാ മേഖലയിലും സംശയകരമായ ട്രാക്ക് റെക്കോർഡുള്ള രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യ പറഞ്ഞു. യുഎൻ ജനൽ അസംബ്ലിയിൽ പാകിസ്താൻ ഇന്ത്യക്കെതിരെ നടത്തിയ പരാമർശങ്ങൾ അത്യന്തം വിനാശകരവും അപകടകരവുമാണെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് മറുപടി നൽകി.
യുഎന്നിലെ പാകിസ്താൻ പ്രതിനിധിയായ മുനീർ അക്രം ഇന്ത്യയെ വിമർശിച്ച് നീണ്ട പ്രസ്താവന നടത്തിയിരുന്നു. കശ്മീർ, പൗരത്വ ഭേദഗതി നിയമം, അയോദ്ധ്യയിലെ രാമക്ഷേത്രം എന്നിവയെ പരാമർശിച്ചായിരുന്നു പാകിസ്താൻ പ്രതിനിധിയുടെ പ്രസ്താവന. യുഎൻ ജനറൽ അസംബ്ലിയിലെ ‘സമാധാനത്തിന്റെ സംസ്കാരം’ എന്ന വിഷയത്തിൽ നടന്ന മീറ്റിങ്ങിലായിരുന്നു ഈ പരാമർശങ്ങൾ നടത്തിയത്. എന്നാൽ ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ് ഇതിനുള്ള തക്കതായ മറുപടി പാകിസ്താന് നൽകി.
വെല്ലിവിളികൾ നിറഞ്ഞ സമയത്ത് സമാധാനത്തിന്റെ സംസ്കാരം വളർത്തിയെടുക്കുന്നതിനെ പറ്റി ചർച്ചചെയ്യുന്ന മീറ്റിങ്ങിൽ ക്രിയാത്മകമായി പങ്കെടുക്കാൻ ആണ് ഇന്ത്യ കൂടുതൽ ശ്രദ്ധ നൽകുന്നത്. എന്നാൽ ചില പ്രതിനിധികൾ (പാകിസ്താൻ) ഇത്തരം ശ്രമങ്ങളിൽ നിന്നും വ്യതിചലിച്ചു വിനാശകരമായ പ്രസ്താവനകൾ നടത്തുന്നു. സമാധാനത്തിന്റെയും നയതന്ത്രത്തിന്റെയും അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെട്ടുള്ള ചർച്ചകളിൽ പങ്കെടുക്കണമെന്നാണ് അവരോട് ആവശ്യപ്പെടാനുള്ളതെന്നും എന്നാൽ എല്ലാ മേഖലയിലും സംശയകരമായ ട്രാക്ക് റെക്കോർഡ് മാത്രം കൈവശമുള്ള ഒരു രാജ്യത്തിന് ഇത് സാധ്യമാണോയെന്നും ഇന്ത്യൻ പ്രതിനിധി ചോദിച്ചു. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹം, സഹാനുഭൂതി, സഹവർത്തിത്വം എന്നിങ്ങനെയുള്ള സമാധാനത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ആണെന്നും എന്നാൽ തീവ്രവാദം ഇതിനെല്ലാം എതിരാണെന്നും അവർ ഓർമ്മിപ്പിച്ചു.