ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. 12,000 വർഷം പഴക്കമുള്ള 4,400-ലധികം മനുഷ്യ മസ്തിഷ്കങ്ങൾ അതിശയിപ്പിക്കും വിധത്തിൽ സംരക്ഷിച്ചിരിക്കുന്നതായി സംഘം കണ്ടെത്തി. ആഗോളതലത്തിലെ കണക്കുകളാണ് സംഘം പുറത്തുവിട്ടത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ അലക്‌സാൻഡ്ര മോർട്ടൺ-ഹേവാർഡിന്റെ നേതൃത്വത്തിലുള്ള ഗവേഷണമാണ് പുരാവസ്തു രേഖകളിലൂടെ തലച്ചോറുകളെ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകൾ വെളിപ്പെടുത്തിയത്.
ഈജിപ്ഷ്യൻ മരുഭൂമികൾ മുതൽ യൂറോപ്യൻ പീറ്റ് ബോഗുകൾ വരെയുള്ള കാലഘട്ടത്തിലെ തലച്ചോറുകൾ വരെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രൊസീഡിംഗ്സ് ഓഫ് ദി റോയൽ സൊസൈറ്റി ബി: ബയോളജിക്കൽ സയൻസസ് എന്ന ജേണലിൽ ഗവേഷണത്തിന്റെ കണ്ടെത്തലുകളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിണാമ ചരിത്രത്തെയും മുൻകാല രോഗങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിന് ഈ പുരാതന മാതൃകകൾക്ക് വലിയ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദ്രവിക്കുന്ന അവയവങ്ങളിലൊന്നാണ് മസ്തിഷ്കം എന്ന അനുമാനത്തിന് വിരുദ്ധമായ കണ്ടെത്തലുകളാണ് സംഘം പുറത്തുവിട്ടിരിക്കുന്നത്. പുരാതന മസ്തിഷ്കങ്ങളെക്കുറിച്ചുള്ള സമഗ്ര അന്വേഷണത്തിലേക്കുള്ള ചുവടുവയ്പ്പാണ് കണ്ടെത്തലെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ശരീരത്തിലെ ഏറ്റവും ഉപാപചയ പ്രവർത്തനമുള്ള അവയവമായ തലച്ചോറിന്റെ കണികളെയും തന്മാത്രകളെയും പഠന വിധേയമാക്കുകയാണ് ലക്ഷ്യം. നാഡീവ്യൂഹത്തെ ബാധിക്കുന്ന വൈകല്യങ്ങളെ കുറിച്ചും രോഗങ്ങളെ കുറിച്ചും അവയുടെ ചരിത്രം, പരിണാമം , പ്രവർത്തനങ്ങൾ തുടങ്ങിയവയിലേക്ക് വെളിച്ചം വീശാൻ പുരാതന തലച്ചോറുകൾ സഹായിക്കും. മുൻകാല ജീവിതങ്ങളെക്കുറിച്ചും മരണങ്ങളെക്കുറിച്ചമുള്ള ഉൾക്കാഴ്ചകൾ നൽകാനും ഇവ അവസരമൊരുക്കും.