ജയ്പൂർ: രാത്രി നിർത്താതെ കരഞ്ഞതിന് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ രാംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണസംഭവം നടന്നത്. പ്രതിയായ അഞ്ജു സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിന്റെ കരച്ചിൽ കാരണം ദിവസങ്ങളായി ഉറങ്ങാൻ സാധിച്ചില്ലെന്നും താൻ അസ്വസ്ഥയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. 4-5 ദിവസം മുമ്പ് തന്നെ കുട്ടിയെ കൊല്ലുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായും അവർ മൊഴി നൽകി.
കൃത്യം നടത്തിയ ശേഷം ബഹളം വെച്ച യുവതി അജ്ഞാതനായ ഒരാൾ വന്ന് കുഞ്ഞിന്റെ ഉപദ്രവിച്ചു എന്നാണ് വീട്ടുകാരോട് പറഞ്ഞത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അമ്മയെ ആരും സംശയിച്ചിരുന്നില്ല. സ്ത്രീകളും പുരുഷന്മാരുമായി നിരവധി പേർ വീട്ടിലുണ്ടായ സമയത്ത് രണ്ടാം നിലയിൽ എത്തി ഒരാൾക്ക് കൃത്യം ചെയ്യാൻ കഴിയുമോയെന്ന പൊലീസിന്റെ സംശയമാണ് യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ കാരണമായത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.