അമൃത്സർ: പഞ്ചാബിൽ 21 പേരുടെ ജീവനെടുത്ത വ്യാജമദ്യ ദുരന്തത്തിന് പിന്നാലെ എക്സെെസ് നയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നതാണ് പാർട്ടി ആവശ്യപ്പെടുന്നത്.
സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. പഞ്ചാബ് എക്സൈസ് നയത്തിലെ ആസൂത്രിത അഴിമതിയെക്കുറിച്ച് ഇഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുനിൽ ജാഖറിന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസറെ സമീപിച്ചിട്ടുണ്ട്. വൻ അഴിമതികൾ നടത്തിയ ഡൽഹി എക്സൈസ് നയത്തിന്റെ മാതൃകയിലാണ് പഞ്ചാബിലെ എക്സൈസ് നയമെന്ന ഗുരുതര ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്.
ഡൽഹി എക്സൈസ് നയത്തിലൂടെ വൻ അഴിമതി നടത്തിയതിനാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. വൻ അഴിമതിയുടെ സംഘാടകനാണ് അദ്ദേഹമെന്നും ഈ സാഹചര്യത്തിൽ അഴിമതി സ്പോൺസർ ചെയ്യുന്നതിൽ പേറ്റന്റുള്ള ഭഗവന്ത് മനിന്റെ അഴിമതി പർവ്വതത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് പ്രതിനിധി സംഘം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് പഞ്ചാബിൽ വ്യാജമദ്യം കഴിച്ചതിന് പിന്നാലെ ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും മരണത്തിന് കീഴടങ്ങിയതും. സംഗ്രൂർ ജില്ലയിലാണ് ദുരന്തം ഉണ്ടായത്. 40-ലധികം പേർ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ രണ്ട്പേർ അറസ്റ്റിലായിട്ടുണ്ട്.