തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിൻ, മനോജ്, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
രണ്ട് ദിവസം മുമ്പാണ് ഊരുട്ടുകാല സ്വദേശി ആദിത്യനെ(23) നടുറോഡിലിട്ട് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ അക്രമികളിൽ ഒരാൾ ആദിത്യന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. റോഡിൽ വീണ യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികൾ ഉപയോഗിച്ച കാറിന്റെ ഉടമയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാറുടമ അച്ചുവിന്റെ പിതാവായ ഡ്രൈവർ സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹന ഉടമയായ മകന് കേസിൽ പങ്കുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് സുരേഷിന്റെ അപ്രതീക്ഷിത മരണം.