നവിമുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ പ്രതിമാസ സാഹിത്യചർച്ച വേദിയായ അക്ഷരസന്ധ്യയിൽ ‘മഹാനഗരത്തിന്റെ നിറഭേദങ്ങൾ’ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി. മുംബൈയിലെ എഴുത്തുകാരായ തുളസി മണിയാർ, മായാദത്ത്, ജ്യോതിലക്ഷ്മി നമ്പ്യാർ, മോഹൻദാസ് വടക്കുംപുറം, സുരേഷ് കുമാർ കൊട്ടാരക്കര, പ്രേമാനന്ദൻ കടങ്ങോട്, സുരേഷ് നായർ, ആർ.കെ മാരൂർ, കണക്കൂർ ആർ. സുരേഷ് കുമാർ എന്നീ എഴുത്തുകാരുടെ രചനകൾ സമന്വയിപ്പിച്ച കഥാ ആന്തോളജിയാണ് ചർച്ചയായത്.
മലയാളത്തിന്റെ എഴുത്തുകാരിയും പ്രഭാഷകയുമായ ഡോക്ടർ മിനി പ്രസാദ്, മുംബൈയുടെ പ്രിയപ്പെട്ട എഴുത്തുകാരി മാനസി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. നഗരത്തിന്റെ സ്പന്ദനങ്ങൾ എങ്ങനെ എഴുത്തിനെ സ്വാധീനിക്കുന്നുവെന്നും അനുഭവങ്ങളുടെ കാതലാണ് കഥകളുടെ ജീവനെന്നും മിനി പ്രസാദ് വിലയിരുത്തി. കഥാരൂപങ്ങളിൽ പറച്ചിലുകളുടെ രീതിക്ക് മുഖ്യ പങ്കുണ്ടെന്ന് എഴുത്തുകാരെ മാനസി ഓർമ്മപ്പെടുത്തി. നഗരത്തിന്റെ പാരിസ്ഥിക പ്രശ്നങ്ങളെക്കുറിച്ചും മുഖ്യാതിഥികൾ വാചാലരായി.
സമാജം സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വാഗതം പറഞ്ഞ ചർച്ചയിൽ പ്രസിഡൻറ് കെ. എ കുറുപ്പ് അധ്യക്ഷനായിരുന്നു. മുരളീധരൻ വലിയവീട്ടിൽ മഹാനഗരത്തിന്റെ നിറഭേദങ്ങൾ എന്ന പുസ്തകത്തിലെ 9 കഥകളെ പരിചയപ്പെടുത്തി. പി വിശ്വനാഥൻ, പി.ആർ സഞ്ജയ്, രുഗ്മിണി സാഗർ, ഷാബു ഭാർഗവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
കഥാകൃത്തുക്കളായ മായാദത്ത്, തുളസി മണിയാർ, ജ്യോതിലക്ഷ്മി നമ്പ്യാർ, സുരേഷ് നായർ, കണക്കൂർ ആർ സുരേഷ് കുമാർ എന്നിവർ കഥാപാശ്ചാത്തലങ്ങളെ കുറിച്ച് വിവരിച്ചു.
ലതാ ഷിബു നന്ദി രേഖപ്പെടുത്തി.