ആലപ്പുഴ: നെടുമുടിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. അസം സ്വദേശിയും കൊല്ലപ്പെട്ട ഹസീറയുടെ സുഹൃത്തുമായ സഹാ അലിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിയെ പിടികൂടിയത്. കൊലപാതകം നടന്നുവെന്ന് വ്യക്തമാകുന്ന തെളിവുകൾ റിസോർട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഹസീറയെ റിസോർട്ടിൽ കൊണ്ടുവന്ന മലയാളിയായ ഏജന്റിനെയും ഹസീറയുടെ മകനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കായി നെടുമുടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് ഹോട്ടൽ ജീവനക്കാരിയായ ഹസീറയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പർദ ധരിച്ചിരുന്ന ഹസീറയുടെ കഴുത്തിൽ തുണി കൊണ്ട് കെട്ടിയിരുന്നു. കഴുത്തിൽ പാടുകളും കണ്ടതോടെ റിസോർട്ട് ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഹസീറയുടെ കുടുംബത്തെ ചോദ്യം ചെയ്തതിൽ നിന്ന് ഇവർക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസിന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണമാണ് സാഹ അലിയിലെത്തിയത്. നാല് മാസമായി ഹസീറ ഇവിടെ ജോലി ചെയ്ത് വരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.