ന്യൂഡൽഹി: തീവ്രവാദികളെ കൊലപ്പെടുത്തുന്നതിനായി ഇന്ത്യ, പാകിസ്താനിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന യുകെ ദിനപ്പത്രമായ ദി ഗാർഡിയന്റെ റിപ്പോർട്ടിലുള്ള ആരോപണങ്ങൾ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. തീർത്തും തെറ്റായ റിപ്പോർട്ട് ആണ് ഇതെന്നും, ദുരുദ്ദേശത്തോടെയുള്ള ഇന്ത്യാ വിരുദ്ധ പ്രചരണമാണ് നടന്നതെന്നും മന്ത്രാലയം അറിയിച്ചു.
മറ്റ് രാജ്യങ്ങളിൽ ചെന്ന് കൊലപാതകങ്ങൾ നടത്തുന്നത് ഇന്ത്യൻ സർക്കാരിന്റെ നയമല്ലെന്ന വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ പരാമർശം ഉദ്ധരിച്ചാണ് നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് കരുതുന്നവരെ ലക്ഷ്യമിട്ടുള്ള ആക്രമമണമാണ് നടക്കുന്നതെന്ന റിപ്പോർട്ടിനെതിരെയാണ് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്.
2019ലെ പുൽവാമ ആക്രമണത്തിന് ശേഷം രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയായ റോ ഇത്തരത്തിൽ 20 കൊലപാതകങ്ങൾ വരെ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ അവകാശപ്പെടുന്നത്. പാകിസ്താൻ നൽകിയ തെളിവുകളുടേയും, അവിടുത്തെ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖങ്ങളുടേയും അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ ശേഖരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
‘ചില കൊലപാതകങ്ങളിന്മേൽ പാക് അധികൃതർ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ ഇനി അത് പരിശോധിക്കാൻ സാധിക്കില്ല. യുഎഇയിലുള്ള റോയുടെ സ്ലീപ്പർ സെല്ലുകളാണ് ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിലെന്നും പാക് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ടെന്ന്’ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾക്കെതിരെ വിദേശകാര്യമന്ത്രാലയം രംഗത്തെത്തുകയായിരുന്നു. ഇന്ത്യാ വിരുദ്ധ പ്രചരണം മാത്രമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.