ജയ്പൂർ: കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. കഴിഞ്ഞ ദിവസം അജ്മീറിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാമക്ഷേത്രം പണിതതിൽ നിങ്ങൾ സന്തോഷിക്കുന്നുണ്ടോ എന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു.
‘രാമക്ഷേത്രം പണിതതിൽ നിങ്ങൾ സന്തോഷിക്കുന്നുണ്ടോ? പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതിനെ എതിർത്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ. പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകനെ ആറ് വർഷത്തേയ്‌ക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയത് ശരിയായ നടപടിയായി നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഭഗവാൻ ശ്രീരാമൻ ഇല്ലാത്ത രാജ്യത്തെ പറ്റി ചിന്തിക്കാൻ നിങ്ങൾക്ക് സാധിക്കുമോ?’
രാമനവമിയോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളായിരിക്കും രാജ്യത്ത് അരങ്ങേറുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമനവമി ആഘോഷിക്കുന്നവരെ കോൺഗ്രസ് എത്രമാത്രം തടയുമെന്ന് നോക്കാം. നേരത്തെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി, പാർട്ടിയുടെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ തുടങ്ങിയവർ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ എതിർത്തിരുന്നു. ചടങ്ങിലേക്കുള്ള ക്ഷണം ഇവർ നിരസിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ചടങ്ങിനെ ആർഎസ്എസ് പരിപാടി എന്ന വിശേഷണവും നൽകി.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഖ്‌നൗവിൽ നിന്ന് മത്സരിച്ച കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം പ്രാണപ്രതിഷ്ഠാ ചടങ്ങിനെയും പ്രാധാനമന്ത്രിയെയും പ്രശംസിച്ചിരുന്നു. പ്രാണപ്രതിഷ്ഠക്കുള്ള ക്ഷണം നിരസിച്ചതിന് കോൺഗ്രസ് നേതൃത്വത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. പിന്നാലെ ആചാര്യ പ്രമോദ് കൃഷ്ണത്തെ കോൺഗ്രസിൽ നിന്ന് ആറ് വർഷത്തേയ്‌ക്ക് പുറത്താക്കി.
‘ഭഗവാൻ ശ്രീരാമൻ വനവാസം നടത്തിയത് 14 വർഷമായിരുന്നു. അതിനാൽ തന്നെയും ആറ് വർഷത്തിന് പകരം 14 വർഷത്തേയ്‌ക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ശ്രീരാമ നാമം സ്വീകരിക്കുന്നതും അയോദ്ധ്യയിൽ പോകുന്നതും പ്രാൺപ്രതിഷ്ഠയുടെ ക്ഷണം സ്വീകരിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നതുമെല്ലാം എങ്ങനെയാണ് പാർട്ടി വിരുദ്ധമാകുന്നത്.?പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ എന്താണെന്ന് അവർ ജനങ്ങളോട് പറയണം. ‘ ഈ സംഭവത്തിൽ പ്രതികരിച്ച ആചാര്യ പ്രമോദ് കൃഷ്ണം ചോദിച്ചു.
കൃഷ്ണത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ്. അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനമെടുത്തത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആയിരുന്നു.