പ്രപഞ്ചത്തിന്റെ നിഗൂഢതകളെ ഒപ്പിയെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ അവതരിപ്പിച്ച് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എനർജിയുടെ ഓഫീസ് ഓഫ് സയൻസ്. ‘ലെഗസി സർവേ ഓഫ് സ്പേസ് ആൻഡ് ടൈം’ (LSST) എന്ന പേരിലാണ് ക്യാമറ പുറത്തിറക്കിയത്. ബഹിരാകാശ പര്യവേഷണ മേഖലയിലെ നാഴികക്കല്ലാണ് ഇത്.
മൂന്ന് ടൺ ഭാരമാണ് ഈ കൂറ്റൻ ക്യാമറയ്‌ക്കുള്ളത്. 3,200 മെഗാപിക്സൽ റെസല്യൂഷൽനാണ് LSST നൽകുന്നത്. ലോകത്ത് ആദ്യമായാണ് ഇത്രയും റെസല്യൂഷനുള്ള ക്യാമറ അവതരിപ്പിക്കുന്നത്. യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എനർജിയുടെ ഓഫീസ് ഓഫ് സയൻസിന്റെ സഹായത്തോടെയാണ് LSST നിർമ്മിച്ചത്. ബഹിരാകാശ പര്യവേഷണത്തിനും പ്രപഞ്ചത്തിന്റെ അത്ഭുതപൂർവമായ, നേരിയ മാറ്റങ്ങളെ കണ്ടെത്താനും അവ്യക്തമായിട്ടുള്ള തമോഗർത്തങ്ങളെ കുറിച്ചുള്ള പഠനത്തിലേക്കും പുതിയ കണ്ടെത്തൽ വെളിച്ചം വീശുന്നു.
മൂന്ന് ഭീമൻ ലെൻസുകളാണ് ക്യാമറയിൽ സജ്ജമാക്കിയിട്ടുള്ളത്. അഞ്ച് അടിയിലധികം വ്യാസമുള്ള ലെൻസ് ഉപയോഗിച്ച് വളരെ സൂക്ഷ്മമായ ചിത്രങ്ങളെടുക്കാവുന്നതാണ്. 15 സെക്കൻഡാണ് എക്‌സ്‌പോഷർ ടൈമും ലെൻസ് സ്വിച്ചിംഗും ഉപയോഗിച്ച് രാത്രി ആകാശത്തിന്റെ വിശാലമായ പ്രദേശങ്ങളെ അറിയാനും ചിത്രങ്ങൾ പകർത്താനും LSST-യ്‌ക്ക് സാധിക്കും.
ആറ് പ്രത്യേക തരം ഫിൽറ്റുകളുണ്ട്. ഇൻഫ്രാറെഡ്, അൾട്രാവയലറ്റ്, സൂര്യപ്രകാശം എന്നിവയുൾപ്പെടെ വിവിധ പ്രകാശ സ്പെക്ട്രങ്ങൾ വിശകലനം ചെയ്യാൻ ഇത് അനുവദിക്കുന്നു. ശാസ്ത്ര അവലോകനങ്ങളെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. പ്രപഞ്ചത്തിന്റെ ഭൂരിഭാഗം പിണ്ഡം ഉൾക്കൊണ്ടിട്ടും ക്ഷീരപഥങ്ങളുടെ ഭ്രമണങ്ങളെ സ്വാധീനിക്കുകയും ചെയ്തിട്ടും ലോകത്തിന് ഇന്നുവരെ ഡാർക് മാറ്റർ എന്നുവിളിക്കുന്ന ഇരുണ്ട ദ്രവ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ഇന്നും രഹസ്യമായി തുടരുകയാണ്.
ഡാർക് മാറ്ററിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ പുത്തൻ ക്യാമറ സംവിധാനം സഹായിക്കുമെന്ന വിലയിരുത്തലിലാണ് ശാസ്ത്രലോകം. രണ്ട് ദശാബ്ദക്കാലമെടുത്താണ് പദ്ധതി പൂർത്തിയാക്കിയത്. കോടിക്കണക്കിന് ഗാലക്സികളുടെയും ആകാശ വസ്തുക്കളുടെയും ചിത്രമെടുക്കാൻ എൽഎസ്എസ്ടി ക്യാമറയ്‌ക്ക് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.