ഉജ്ജയിൻ : മഹാകാലേശ്വർ ക്ഷേത്രത്തിലെ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു . ക്ഷേത്ര സേവകൻ സത്യനാരായണ സോണി(80) ആണ് മരിച്ചത് . ഇന്ന് രാവിലെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ സത്യനാരായണ സോണിയെ ആദ്യം ഇൻഡോറിലെ അരബിന്ദോ ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു, അവിടെ നിന്ന് മുംബൈയിലേക്ക് മാറ്റുകയായിരുന്നു .
മാർച്ച് 25ന് രാവിലെ മഹാകാൽ ക്ഷേത്രത്തിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത് . സംഭവത്തിൽ പുരോഹിതരടക്കം 14 പേർക്ക് പൊള്ളലേറ്റിരുന്നു .
ഭസ്മ ആരതിക്കായി ശ്രീകോവിൽ വൃത്തിയാക്കാനും പൂജാസാമഗ്രികൾ ശേഖരിക്കാനും സദാ സന്നദ്ധനായിരുന്ന സത്യനാരായണ സോണി ബാബ മഹാകാലിന്റെ യഥാർത്ഥ സേവകനായിരുന്നുവെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നു. വർഷങ്ങളായി ക്ഷേത്രത്തിൽ എന്ത് സേവനവും നൽകാൻ സത്യനാരായണ സോണി എപ്പോഴും സഹായിയായി സന്നിഹിതനായിരുന്നു.