താപനില രേഖപ്പെടുത്താൻ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ മാസമായിരുന്നു മാർച്ച് എന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാർച്ച് മുതൽ ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള ഓരോ മാസവും ചൂട് പുതിയ റെക്കോർഡുകളാണ് കൈവരിച്ചതെന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർ നിക്കസ് കാലാവസ്ഥ നിരീക്ഷണ ഏജൻസി വ്യക്തമാക്കുന്നു.
വ്യാവസായിക കാലഘട്ടത്തിന് മുൻപുള്ള 1850-1900 കാലയളവിനെ ആസ്പദമാക്കിയാണ് താപനില വർദ്ധന പറയുന്നത്. ഈ കാലഘട്ടത്തിനേക്കാൾ ശരാശരി 1.58 ഡിഗ്രിയാണ് കഴിഞ്ഞ ഒരു വർഷ കാലത്തിനിടെ കൂടിയതെന്നാണ് കണക്ക്. കാലാവസ്ഥ അതിവേഗത്തിലാണ് മാറ്റത്തിന് വിധേയമാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള ശരാശരി താപനില വർദ്ധന വ്യാവസായിക കാലഘട്ടത്തിന് മുൻപുള്ള നിലയെക്കാൾ 1.5 ഡിഗ്രിയിൽ കൂടാതെ നോക്കണമെന്നായിരുന്നു 2015-ലെ പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ പ്രഖ്യാപിച്ചത്. ഈ സ്ഥിതി തുടർന്നാൽ വരുന്ന ഒരു വർഷത്തിനിടെ ഈ പരിധി മറികടന്നേക്കുമെന്നാണ് വിലയിരുത്തുന്നത്.
കാലാവസ്ഥ വ്യതിയാനവും സമുദ്ര താപനില കൂട്ടുന്ന എൽ നിനോ പ്രതിഭാസവുമാണ് ചൂട് കൂടുന്നതിന് കാരണമായത്. സമുദ്രങ്ങളുടെ ചൂട് കൂടുമ്പോൾ ബാഷ്പീകരണ തോത് കൂടും. ഇതനുസരിച്ച് അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കും. സമുദ്ര താപനില ഒരു ഡിഗ്രി വരെ ഉയർന്നാൽ ഏഴ് ശതമാനത്തിലധികം നീരാവി അന്തരീക്ഷത്തിലുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
2023-ൽ ഉഷ്ണ തരംഗങ്ങൾ സമുദ്രങ്ങളിലുണ്ടാക്കിയ മാറ്റങ്ങളും മഞ്ഞുരുകലും റെക്കോർഡിലെത്തിയിരുന്നു. ഈ വർഷാദ്യത്തിൽ എൽ നിനോ പ്രതിഭാസം ആഗോളവ്യാപകമായി ചൂട് കൂടാൻ കാരണമായി. ഇതിന്റെ തോത് നിലവിൽ കുറയുകയാണ്. ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പുറന്തള്ളലും ചൂടേറാൻ കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.















