ലക്‌നൗ: തുടർ തോൽവികളിൽ നട്ടംതിരിയുന്ന ഡൽഹി ക്യാപിറ്റൽസിന് സീസണിലെ രണ്ടാം ജയം. ലക്‌നൗവിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഋഷഭ് പന്തും കൂട്ടരും ജയം സ്വന്തമാക്കിയത്. ലക്‌നൗ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്. ജേക് ഫ്രേസർ മക്ഗുർക്കിന്റെ അർദ്ധ സെഞ്ച്വറിയും പൃഥ്വി ഷായുടെയും ഋഷഭ് പന്തിന്റെയും ബാറ്റിംഗ് മികവുമാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്. ആദ്യ ഇന്നിംഗ്‌സിൽ 160 റൺസിന് മുകളിൽ സ്‌കോർ കണ്ടെത്തിയാൽ ലക്‌നൗവിനെ പരാജയപ്പെടുത്താനാകില്ലെന്ന റെക്കോർഡും ഇതോടെ തകർന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. 3.3 ഓവറിൽ ഓപ്പണർ ഡേവിഡ് വാർണറിനെ (8) ഡൽഹിക്ക് നഷ്ടമായി. യഷ് ഠാക്കൂറാണ് താരത്തെ മടക്കിയത്. വൗൺഡൗണായെത്തിയ ജേക്ക് ഫ്രേസറിനെ കൂട്ടുപിടിച്ച് പൃഥ്വി ഷാ ഡൽഹി സ്‌കോർ ബോർഡ് ചലിപ്പിച്ചു. 39 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 6.6 ഓവറിൽ ഷായെ(32) രവി ബിഷ്‌ണോയി കൂടാരം കയറ്റി. മൂന്നാമനായി നായകൻ പന്ത്് ക്രീസിലെത്തിയതോടെ ഡൽഹി സ്‌കോർ ബോർഡ് അതിവേഗം കുതിച്ചു.
പതിഞ്ഞ് കളിച്ച പന്ത് പിന്നെ ആക്രമിച്ച് കളിച്ചു. ജേക്ക് ഫ്രേസറും ട്രാക്കിലായതോടെ ലക്‌നൗ ബൗളർമാർ വിയർത്തു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 77 റൺസ് നേടി. ജേക്ക് ഫ്രേസറിനെ(55) പുറത്താക്കി അപകടകാരിയായ ഈകൂട്ട്‌കെട്ട് നവീൻ ഉൾ ഹഖാണ് തകർത്തത്. പിന്നാലെ പന്തിനെ(41) രവി ബിഷ്‌ണോയിയും മടക്കി. ട്രിസ്റ്റൻ സ്റ്റബ്‌സ് (15*), ഷായ് ഹോപ് ( 11*) പുറത്താകാതെ നിന്ന് ഡൽഹിക്ക് ജയം സമ്മാനിച്ചു.