ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി കപ്പലിലുണ്ടായ മലയാളി യുവതിയെ വിട്ടയച്ചു. തൃശൂർ സ്വദേശിനി ആൻ ടെസ ജോസഫ് (21) നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്ന് ഉച്ചയോടെയാണ് രാജ്യത്ത് മടങ്ങിയെത്തിയത്. വിദേശകാര്യ മന്ത്രാലയവും ഇറാനിലെ ഇന്ത്യൻ എംബസിയും സംയുക്തമായി നടത്തിയ ശക്തമായ നയതന്ത്ര ഇടപെടലാണ് വിജയം കണ്ടത്.
വിദേശ കാര്യമന്ത്രാലയം ഇറാൻ അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് മടങ്ങിവരവ് സാധ്യമായതെന്ന് വിദേശകാര്യ വക്താവ് രൺദീപ് ജയ്സ്വൾ എക്സിലൂടെ അറിയിച്ചു. ശേഷിക്കുന്ന 16 ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Indian deck cadet Ms. Ann Tessa Joseph from Thrissur, Kerala, a member of the crew on vessel MSC Aries returned home today. @India_in_Iran, with the support of Iranian authorities, facilitated her return. Mission is in touch with Iranian side to ensure the well being of the… pic.twitter.com/iE932Y4F4y
— Randhir Jaiswal (@MEAIndia) April 18, 2024
ഏപ്രിൽ 13 നാണ് ഇസ്രായേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ‘MSC Aries’ കാർഗോ ഷിപ്പ് ഇറാൻ പിടിച്ചെടുത്തത്. ആദ്യം മൂന്ന് മലയാളികൾ ഉൾപ്പടെ 17 ഇന്ത്യക്കാർ കപ്പലിൽ അകപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് ആൻ ടെസ ജോസഫും കപ്പലിലുണ്ടെന്ന സൂചന കുടുംബത്തിന് ലഭിച്ചത്.
ഇറാൻ കപ്പൽ റാഞ്ചിയ വിവരം പുറത്ത് വന്നതോടെ ഇന്ത്യക്കാരായ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി എച്ച് അമിറാബ്ദുള്ളാഹിയാനുമായി നാലു ദിവസം മുമ്പ് സംസാരിച്ചിരുന്നു .ഇതിന് പിന്നാലെ കപ്പലിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്താൻ എംബസി ഉദ്യോഗസ്ഥർക്ക് ഇറാൻ അനുവാദം നൽകി. ഇതിന് പിന്നാലെയാണ് ആൻ ടെസ ജോസഫിന്റെ മോചനം സാധ്യമായത്.