വയനാട്: തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി ഏറ്റവും നീചമായ വർഗീയ പ്രചാരണങ്ങളാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിനുവേണ്ടി കോൺഗ്രസും കമ്യൂണിസ്റ്റും മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം പത്രത്തിൽ വന്ന എൽഡിഎഫ് സർക്കാരിന്റെ പരസ്യ വിവാദത്തിൽ ആയിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
‘ഉത്തരവാദിത്വമുള്ള പദവിയിലിരുന്ന് തെറ്റായ പ്രചാരണങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. മുസ്ലീങ്ങളുടെ പൗരത്വം നിഷേധിക്കപ്പെടുമെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാവുകയാണ്. ഇപ്പോൾ കാണുന്ന വിവാദങ്ങളെല്ലാം തെരഞ്ഞെടുപ്പിന് വേണ്ടിയാണ്. വോട്ടിന് വേണ്ടി, ഏത് ലജ്ജാകരമായ നിലപാടും സ്വീകരിക്കും എന്നുള്ളതിന്റെ പേരിലുണ്ടായതാണ്.
നാല് വോട്ട് കിട്ടാൻ വ്യാജ പ്രചരണങ്ങളാണ് ഇവിടെ മുന്നണികൾ നടത്തുന്നത്. അവരുടെയെല്ലാം ധാരണ ഇവിടെ മുസ്ലിം സമുദായത്തിന്റെ വോട്ട് കൊണ്ട് മാത്രം തെരഞ്ഞെടുപ്പിൽ ജയിക്കാമെന്നാണ്. മറ്റ് സമുദായങ്ങളിലുള്ളവർക്ക് ഒന്നും ആത്മാഭിമാനം ഇല്ല എന്നുള്ള ഒരു നിലപാടിലാണ് എൽഡിഎഫിനും യുഡിഎഫിനും. ഇത് ബാക്കിയുള്ള ജനങ്ങൾക്കിടയിലുണ്ടാകുന്ന വികാരം ശരിയല്ല.’- കെ സുരേന്ദ്രൻ പറഞ്ഞു.