ഛണ്ഡിഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി. മുൻ എംപിയായ അന്തരിച്ച എംപി സന്തോഖ് ചൗധരിയുടെ ഭാര്യ കരംജിത് കൗർ ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെയും പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുടെയും സാന്നിധ്യത്തിലാണ് അവർ പാർട്ടി അംഗത്വം സീകരിച്ചത്.
പാർട്ടിക്ക് വേണ്ടി ജീവൻ പോലും ത്യജിച്ച വ്യക്തിയാണ് തന്റെ ഭർത്താവെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം കരംജിത് കൗർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് അദ്ദേഹത്തെ വഞ്ചിച്ചു. ഞങ്ങൾക്ക്
കോൺഗ്രസിനൊപ്പം നിൽക്കാൻ സാധിക്കില്ല. 95 വർഷത്തിലേറെയായി കോൺഗ്രസ് പാർട്ടിയുമായി ബന്ധമുണ്ട്. എന്നാൽ നിലവിലുള്ള നേതൃത്വവും അവരുടെ മോശം തീരുമാനങ്ങളും പ്രവർത്തനങ്ങളും കാരണം ഞങ്ങൾ പാർട്ടി വിടുകയാണെന്ന് കരംജിത് പറഞ്ഞു.
കഴിഞ്ഞ വർഷം ജലന്ധർ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ കരംജിത് കൗർ മത്സരിച്ചിരുന്നു. അന്ന് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായ സുശീൽ കുമാർ റിങ്കുവിനെതിരെയാണ് കരംജിത് ജനവിധി തേടിയത്.
മുൻ എംപിയും പ്രിയങ്ക വാദ്രയുടെ അടുത്ത അനുയായിയുമായ തജീന്ദർ സിംഗ് ബിട്ടുവും ഇന്ന് ബിജെപിയിൽ ചേർന്നു. 35 വർഷമായി കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിച്ചയാളാണ് തജീന്ദർ സിംഗ്. പഞ്ചാബിന്റെ വികസനം ലക്ഷ്യമിട്ടാണ് ബിജെപിയിൽ ചേരുന്നതെന്ന് തജീന്ദർ സിംഗ് ബിട്ടു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.