തിരുവനന്തപുരം: സ്വന്തം പേരക്കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 20 വർഷത്തെ കഠിന തടവ് വിധിച്ച് കോടതി. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് പ്രതിയായ 72 കാരന് ശിക്ഷ വിധിച്ചത്. 20 വർഷത്തെ കഠിന തടവിന് പുറമെ നാലുലക്ഷം രൂപ പിഴയും അടക്കണം.
2019 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മകളെ കാണാനെത്തിയ പ്രതി കൂടെ താമസിക്കുമ്പോഴായിരുന്നു ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടി ഭയന്ന് സംഭവം ആരോടും പറയാതെ മറച്ചുവച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മ കുട്ടിയെ കൗണ്‍സിലിംഗിന് ഹാജരാക്കി.
ഇതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. അറസ്റ്റിലായ പ്രതി വിചാരണ തടവുകാരനായി ജയിലില്‍ തുടരവെയാണ് കോടതി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. ബലാത്സംഗ കുറ്റം, പോക്സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ തെളിയിക്കപ്പെട്ടു. പിഴ തുകയില്‍ മൂന്നര ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവുണ്ട്. പിഴ തുക കെട്ടിവച്ചില്ലെങ്കിൽ എട്ട് മാസം കൂടി അധികമായി കഠിന തടവ് അനുഭവിക്കണം