കൊച്ചി: റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർക്കും കുപ്പിവെളളം വിതരണം ചെയ്ത് റെയിൽവേ നേടിയത് കോടികൾ. റെയിൽനീർ എന്ന പേരിലുളള കുപ്പിവെളളത്തിന്റെ കച്ചവടത്തിലൂടെ ദക്ഷിണ റെയിൽവേയ്ക്ക് മാത്രം ലഭിച്ചത് 14.85 കോടി രൂപയാണ്. ഒരു ലിറ്ററിന്റെ കുപ്പിക്ക് 15 രൂപ നിരക്കിലാണ് റെയിൽനീർ റെയിൽവേ വിൽക്കുന്നത്. മറ്റ് കുപ്പിവെളളത്തിന് 20 രൂപ വീതം കച്ചവടക്കാർ വാങ്ങുന്നുണ്ട്.
മൂന്ന് മാസത്തിനുള്ളിൽ 99 ലക്ഷം ബോട്ടിലുകളാണ് ദക്ഷിണ റെയിൽവേ വിറ്റഴിച്ചത്. ഇതിൽ ട്രെയിനുകളിൽ മാത്രം വിറ്റത് 40 ലക്ഷം ലിറ്റർ കുപ്പിവെളളമാണ്. വന്ദേഭാരത്, ശതാബ്്ദി ട്രെയിനുകളിൽ ടിക്കറ്റ് നിരക്കിനൊപ്പം തന്നെ ഇവയുടെ പണവും റെയിൽവേ ഈടാക്കുന്നുണ്ട്.
2003 ലാണ് റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ സ്വന്തം നിലയിൽ കുപ്പിവെളള വിതരണം ആരംഭിച്ചത്. സ്റ്റേഷനിലെത്തുന്ന യാത്രക്കാർ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഉൽപ്പന്നമെന്ന നിലയിലായിരുന്നു ഇതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. 14 ബോട്ടിലിംഗ് പ്ലാന്റുകളാണ് രാജ്യത്ത് ഉളളത്. കേരളത്തിൽ ആറ് പ്ലാന്റുകളാണുളളത്.
മൊത്തം പ്ലാന്റുകളിലായി 17.68 ലക്ഷം ബോട്ടിലുകളാണ് പ്രതിദിന ഉൽപാദന ശേഷി. വിശാഖപട്ടണത്ത് 72000 ലിറ്റർ ഉൽപാദന ശേഷിയുള്ള പ്ലാന്റ് ഉദ്ഘാടനം ചെയ്തത് ഫെബ്രുവരിയിലാണ്. കേരളത്തിൽ ആറ് പ്ലാന്റുകളാണുളളത്.