എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ എം എം വർഗീസിന് വീണ്ടും ഇ ഡിയുടെ സമൻസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഇന്നലെയും, ഇന്നും ലഭിച്ച സമൻസുകളിൽ വർഗീസ് ഹാജരാകാത്തതിനെ തുടർന്നാണ് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. ഇത് ആറാം തവണയാണ് സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇ ഡി വീണ്ടും ചെയ്യാനൊരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും എത്താൻ അസൗകര്യമുണ്ടെന്നുമാണ് എം എം വർഗീസ് ഇഡിക്ക് നൽകിയ മറുപടി. തുടരെ സമൻസുകൾ അയച്ചിട്ടും ഹാജരാകാത്തതിനാൽ ഇ ഡി കടുത്ത നടപടിയിലേക്ക് കടക്കാനും സാധ്യതയുണ്ട്. ഏരിയ കമ്മിറ്റികളുടെ അടക്കം പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ ഹാജരാക്കാൻ വർഗീസിന് ഇ ഡി നിർദേശവും നൽകിയിരുന്നു. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകളിലൂടെ തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടത്.
കരുവന്നൂർ ബാങ്കിൽ മാത്രം സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയായ എം.എം വർഗീസിന്റെ അറിവോടെയാണെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.