ഇടുക്കി: പുരാതനമായ കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ ചിത്രാപൗർണമി ഉത്സവത്തിനെത്തിയത് 15, 534 ഭക്തർ. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളിൽ ഒരേസമയം കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകൾ നടന്നു.
അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും പുലർച്ചെ അഞ്ച് മണിയോടെ നട തുറന്ന് ചടങ്ങുകൾ ആരംഭിച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവത പ്രതിഷ്ഠകളായ ഗണപതി, ശിവപാർവതി സങ്കൽപത്തിലുള്ള പെരുമാൾ കോവിലുകളിലും കേരളീയ രീതിയിലുള്ള പൂജകളാണ് നടത്തിയത്. വള്ളിയാങ്കാവ് മേൽശാന്തി വാസുദേവൻ നമ്പൂതിരി പൂജകൾക്ക് നേതൃത്വം നൽകി. ഇതിനോട് ചേർന്നാണ് മറ്റൊരു ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട് രീതിയിലുള്ള പൂജാവിധികളാണ് ഇവിടെ നടത്തിയത്.
വർഷത്തിലൊരിക്കൽ മാത്രമാണ് മംഗളദേവി ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകുന്നത്. ഇടുക്കി ജില്ലയിലെ കുമളിയിൽ പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1,337 മീറ്റർ ഉയരത്തിൽ കേരളവും തമിഴ്നാടും തമ്മിൽ അതിർത്തി പങ്കിടുന്ന മലയിലാണ് ഈ കണ്ണകീ ക്ഷേത്രമുള്ളത്.
തമിഴ്നാടും ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നുണ്ട്. തർക്കം നിലനിൽക്കുന്നതിനാൽ തേനി, ഇടുക്കി ജില്ല കളക്ടർമാരുടേയും പോലീസ് മേധാവികളുടേയും സാന്നിധ്യത്തിൽ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.















