ചെന്നൈ : ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് ഏറെ വ്യത്യസ്തമായ കൂവഗം കൂത്താണ്ടവർ ക്ഷേത്രത്തിലെ ചിത്രാ പൗർണ്ണമി മഹോത്സവം പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ കൊണ്ടാടി. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിൽ ഉളുന്തൂർ പേട്ട താലൂക്കിൽ കൂത്താണ്ടവർ ക്ഷേത്രത്തിലെ ചിത്തിര ഉത്സവം ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ലോകത്തെ തന്നെ ഏറ്റവും വലിയ സംഗമം ആണ്.
ഈ ഉത്സവത്തിന് മഹാഭാരതവുമായി ബന്ധപ്പെട്ട ഒരു ചരിത്രമുണ്ട്. പാണ്ഡവ രാജകുമാരൻ അർജ്ജുനന്റെയും നാഗ രാജകുമാരിയായ ഉലൂപിയുടെയും മകനായ ഇരാവൻ സ്വയം തിരഞ്ഞെടുത്ത ബലിദാനത്തിന്റെ കഥയാണത്. ബലിദാനത്തിനു മുൻപ് തനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അതിനാൽ വിവാഹ ബന്ധം വേണമെന്നും ഇരാവൻ പറഞ്ഞു. നേരം പുലരുമ്പോൾ മരിച്ചുപോകുന്ന ഒരാൾക്ക് ആരാണ് പെണ്ണ് കൊടുക്കുക എന്ന ചിന്തയുടെ പശ്ചാത്തലത്തിൽ കൃഷ്ണൻ മോഹിനിയുടെ വേഷമെടുത്ത് സ്ത്രീയായി മാറി. താമസിയാതെ ഇരാവന്റെ വിവാഹം നടന്നു. അതിനുശേഷം രാത്രി മുഴുവൻ ഭാര്യാഭർത്താക്കന്മാരായി ജീവിച്ച ഇരാവൻ പിറ്റേദിവസം മരണമടഞ്ഞു .
ഈ വിശ്വാസത്തെ അധികരിച്ച് കൃഷ്ണന്റെ പുനർജന്മമായി സങ്കൽപ്പിച്ച് ഇരാവനെ ഭർത്താവായി സ്വീകരിച്ച ട്രാൻസ്ജെൻഡറുകൾ ക്ഷേത്ര പൂജാരിയുടെ കൈകൊണ്ട് താലി കെട്ടി രാത്രി മുഴുവൻ നൃത്തം ചെയ്ത് സന്തോഷം പ്രകടിപ്പിക്കുന്നു. ഇതാണ് ഉത്‌സവത്തിന്റെ പിന്നിലെ ഐതീഹ്യം. തമിഴ്‌നാട്ടിലെ കൂവഗത്തിൽ , 18 ദിവസത്തെ ഉത്സവത്തിൽ ഈ സംഭവം പുനരാവിഷ്‌കരിക്കപ്പെടുന്നു. ഭാരതത്തിലെ ട്രാൻസ്‌ജെൻഡർ സമൂഹങ്ങളുടെ രക്ഷാധികാരി കൂടിയാണ് കൂത്താണ്ടവർ അഥവാ ഇരാവൻ.
ഈ വർഷം കൂവാഗം കൂത്താണ്ടവർ ക്ഷേത്രം ചിത്തിര ഉത്സവം 9ന് മാരിയമ്മൻ ക്ഷേത്രത്തിന് സമീപത്തെ ആചാരപരമായ ചടങ്ങോടെ ആരംഭിച്ചു. ഇതിൽ കൂവാഗം, വെള്ളൂർ, തങ്കി, സിവ്ലിയങ്കുളം, ബന്തലാടി തുടങ്ങിയ ഗ്രാമങ്ങളിൽനിന്നും നൂറുകണക്കിന് സ്ത്രീകൾ കൊണ്ടുവന്ന നിവേദ്യം എഴുന്നെള്ളിച്ച് ഘോഷയാത്ര നടത്തി. തുടർന്ന് ആ നിവേദ്യം പൊതുജനങ്ങൾക്കെല്ലാം പ്രസാദമായി നൽകി. ഇതേത്തുടർന്ന് ഇന്നലെ വൈകിട്ട് സ്വാമിയുടെ നട തുറന്നതിനു ശേഷം ചിത്രൈ മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ ഭിന്നലിംഗക്കാരുടെ താലി കെട്ടൽ പരിപാടി നടന്നു. തമിഴ്‌നാട്ടിലെയും ഇന്ത്യയിലെയും വിദേശങ്ങളിലെയും വിവിധ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് ട്രാൻസ്‌ജെൻഡർമാർ ക്ഷേത്ര പൂജാരിയുടെ കൈകൊണ്ട് താലി കെട്ടി, ക്ഷേത്രത്തിന് സമീപം കർപ്പൂരം കത്തിച്ച്, കുമ്മി അടിച്ച് നൃത്തം ചെയ്തു.
താലിയും കെട്ടി നൃത്തമാടിയും പാടി ആഹ്ലാദിച്ചും രാത്രി മുഴുവൻ നടക്കുന്ന ഭക്തർ, ഇരാവൻ കളം വേല കഴിഞ്ഞ് പൂജാരി കൈകൊണ്ട് കെട്ടിയ താലി അറുത്ത് തല മറച്ച് വെള്ള സാരി ഉടുത്ത് വള പൊട്ടിച്ച് ഒപ്പാരി ഇട്ട് കരയും. അതിനു ശേഷം സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു.
തുടർന്ന് നാളെ വിദ്യാരംഭവുമുണ്ടാകും, 26ന് ധർമപട്ടാഭിഷേകത്തോടെ 18 ദിവസം നീണ്ടുനിൽക്കുന്ന ചിത്രോത്സവവും സമാപിക്കും.
തിങ്കളാഴ്ച രാത്രി വില്ലുപുരത്ത് ജില്ലാ സാമൂഹ്യക്ഷേമ വകുപ്പുമായി ചേർന്ന് സൗത്ത് ഇന്ത്യൻ ട്രാൻസ്‌ജെൻഡർ ഫെഡറേഷന്റെ നേതൃത്വത്തിൽ മിസ് കൂവാഗം സൗന്ദര്യ മത്സരം നടത്തി. ഈറോഡിൽ നിന്നുള്ള റിയ മിസ് കൂവാഗം കിരീടം നേടിയപ്പോൾ തൂത്തുക്കുടിയിൽ നിന്നുള്ള നേഘയും ചെന്നൈയിൽ നിന്നുള്ള യുവാഞ്ജലിൻ ജോണും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
Photo Courtesy : Facebook