അഗർത്തല: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ത്രിപുര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രത്തൻ ലാൽ നാഥ്. കിഴക്കൻ ത്രിപുരയിൽ മൂന്ന് മുതൽ നാല് ലക്ഷം വരെ വോട്ടുകൾക്കും പശ്ചിമ ത്രിപുരയിൽ ആറ് മുതൽ ഏഴ് ലക്ഷം വരെ വോട്ടുകൾക്കും ബി ജെ പി വിജയിക്കുമെന്ന് രത്തൻ ലാൽ പറഞ്ഞു. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കുന്നതോടെ കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും ബിജെപിയിലെത്തുന്നവരുടെ നീണ്ട നിര തന്നെ കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ത്രിപുരയിൽ കോൺഗ്രസിന് ഒരു എംഎൽഎ മാത്രമായി അവശേഷിക്കും. കോൺഗ്രസിൽ നിന്നും ഇടത് മുന്നണിയിൽ നിന്നും ബിജെപിയിൽ ചേരാനായി നീണ്ട നിര തന്നെയുണ്ട്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം പോലും അപകടത്തിലാണ്.”-രത്തൻ ലാൽ നാഥ് പറഞ്ഞു.
കോൺഗ്രസ്, സിപി എം എന്നീ പാർട്ടികളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇവർ അധികാരത്തിൽ വന്നാലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ താത്പര്യം പ്രകടിപ്പിക്കില്ലെന്നത് ജനം മനസിലാക്കിയെന്നും രത്തൻ ലാൽ കൂട്ടിച്ചേർത്തു. രാജ്യത്തെ വിദൂര സ്ഥലങ്ങളിലേക്ക് എത്തിപ്പെടാൻ ബിജപിക്ക് സമയം ആവശ്യമാണ്. എന്നാൽ പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ ഉടനടി പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.