മുംബൈ: തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ എളവളളി സ്വദേശിയും മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മാൻഗാവ് നിവാസിയുമായ രഘൂത്തമൻ നായരുടെ മൃതദേഹം സംസ്കരിച്ചു. 63 കാരനായ രഘൂത്തമൻ നായരെ കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഉച്ച കഴിഞ്ഞ് 3 മണിയോടെ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ട്രാക്ടർ മെക്കാനിക്കായി മാൻഗാവിൽ ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം പിന്നീട്
മാൻഗാവ് താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ നാട്ടിലെ മേൽവിലാസവും ബന്ധുക്കളുടെ വിവരങ്ങളും ലഭിക്കാതെ വന്നത് പ്രതിസന്ധിയിലാക്കി. വിവരം ശ്രദ്ധയിൽപ്പെട്ട ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായവേദിയും ഗുരുവായൂർ സ്വദേശിയും മീരാറോഡ് നിവാസിയും ഗ്രൂപ്പ് അംഗവുമായ വിനോദ് നായർ വിഷയം നാട്ടിൽ അറിയിക്കുകയും നാട്ടിലെ വിലാസവും ബന്ധുക്കളെയും കണ്ടെത്തുകയുമായിരുന്നു.
പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മാൻഗാവിലെ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ മാൻഗാവ് ബജാർ പേഠ് പൊതുശ്മശാനത്തിൽ വൈകിട്ട് 7 മണിയോടെയാണ് ആചാരപ്രകാരം സംസ്കരിച്ചത്.