കണ്ണൂർ ; ഒരാൾ ജന്മം കൊണ്ടും , മറ്റൊരാൾ ഹൃദയം കൊണ്ടും മകനായി മാറിയ നിമിഷം . മകന്റെ ഹൃദയം സ്വീകരിച്ചയാൾ ആ ചിതയ്ക്കു തീകൊളുത്തിയപ്പോൾ എരിഞ്ഞടങ്ങിയ ആ അമ്മയുടെ ആത്മാവ് പോലും പറഞ്ഞിട്ടുണ്ടാകും ഇവർ എന്റെ മക്കൾ …
കണ്ണൂർ പൂപ്പറമ്പ് പൂവേൻവീട്ടിൽ സജനയുടെ ചിതയ്ക്കാണ് മകന്റെ ഹൃദയം സ്വീകരിച്ച അശോകൻ തീ കൊളുത്തിയത് . കഴിഞ്ഞവർഷം കോഴിക്കോട്ട് ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു . മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അച്ഛൻ ഷാജിയും അമ്മ സജനയും സഹോദരി നന്ദനയും തീരുമാനിച്ചു.
അവയവങ്ങൾ സ്വീകരിക്കുന്നവരിലൂടെ മകനെ കാണാമല്ലോ എന്നായിരുന്നു കാൻസർ രോഗിയായ സജനയുടെ ആശ്വാസം . സ്വീകർത്താക്കളെ നേരിൽ കാണണമെന്ന നിബന്ധന വച്ചാണ് സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി, സൗജന്യമായി വിഷ്ണുവിന്റെ വൃക്കകളും ഹൃദയവും കരളും ദാനം ചെയ്തത് .
വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുങ്ങഴ ചാലുങ്കാൽ വീട്ടിൽ അശോക് വി.നായർ (44) അന്നാണ് സജനയെ (48) ആദ്യമായി കാണുന്നത്. പിന്നീട് അശോക് ഇടയ്ക്കിടെ സജനയെ കാണാനെത്തി . വിഷ്ണുവിനെ പോലെ സജനയെ അമ്മയായി ചേർത്ത് നിർത്തി. കാൻസർ ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസമാണ് സജന മരിച്ചത് . വീട്ടുകാരുടെ ആവശ്യപ്രകാരമാണ് അശോകൻ അന്ത്യകർമം ചെയ്തത് .