മുംബൈ: വിമാനത്തിനുള്ളില്‍ മലമൂത്ര വിസർജനം നടത്തിയ 72 കാരിക്ക് സഹായ ഹസ്തവുമായി എത്തിയ സ്പൈസ് ജെറ്റ് ജീവനക്കാർക്ക് അഭിനന്ദന പ്രവാഹം. ഏപ്രില്‍ 12ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം. സ്പൈസ്ജെറ്റിന്റെ ഫ്ളൈറ്റ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് വീരേന്ദ്ര മല്‍ഹോത്ര ജീവനക്കാരെ അഭിനന്ദിച്ച് കൊണ്ടുള്ള പോസ്റ്റ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
കോഴിക്കോട് നിന്ന് വിമാനം യാത്ര തുടങ്ങി 40 മിനിറ്റിനുള്ളിൽ യാത്രക്കാരിയായ വയോധിക ഇടനാഴിയിൽ മലമൂത്ര വിസര്‍ജനം നടത്തുകയായിരുന്നു. കുടുംബം ഒപ്പം ഉണ്ടായിരുന്നെങ്കിലും അവർ നിസ്സഹായരായിരുന്നു. ഉടൻ തന്നെ മുതിര്‍ന്ന ക്യാബിന് ക്രൂവായ അക്ഷയ് വയോധികയെ സഹായിക്കാൻ രംഗത്ത് വന്നു. വിമാനത്തിലെ യാത്രക്കാരിൽ നിന്ന് അഡൾട്ട് ഡയപ്പറും വസ്ത്രവുമുണ്ടോയെന്ന് ഇദ്ദേഹം ചോദിച്ചു. തുടർന്ന് യാത്രക്കാരിയുടെ സഹായത്തോടെ വയോധികയെ വൃത്തിയാക്കി വസ്ത്രങ്ങള്‍ ധരിപ്പിച്ച് സീറ്റിലേക്ക് മാറ്റുകയും ചെയ്തു.
ദുർഗന്ധം സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിന് മുമ്പ് തന്നെ തറയും കാര്‍പെറ്റും വൃത്തിയാക്കാനുള്ള ശ്രമങ്ങളും അക്ഷയ് ആരംഭിച്ചു. ഡിസ്പോസിബിൾ ഗ്ലൗസ്, ആൻ്റിസെപ്റ്റിക്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് മറ്റൊരു ക്രൂ അംഗമായ ശ്രീഗയുടെ സഹായത്തോടെയാണ് അക്ഷയ് തറയും കാര്‍പെറ്റും വൃത്തിയാക്കിയത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിന് വൻ കൈയടിയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്.