ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് സംവിധാനത്തെ നിരീക്ഷിക്കാനും പഠിക്കാനുമായി 23 രാജ്യങ്ങളിലെ പ്രതിനിധികൾ ഇന്ത്യയിലെത്തി. വിവിധ രാജ്യങ്ങളിലെ ഇലക്ഷൻ മാനേജ്മെന്റ് ബോഡികളിലെ (EMBs) 75 പേരാണ് ഡൽഹിയിലെത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഭൂട്ടാൻ, മംഗോളിയ, ഓസ്‌ട്രേലിയ, മഡഗാസ്‌കർ, ഫിജി, കിർഗിസ് റിപ്പബ്ലിക്, റഷ്യ, മോൾഡോവ, ടുണീഷ്യ, സീഷെൽസ്, കംബോഡിയ, നേപ്പാൾ, ഫിലിപ്പീൻസ്, ശ്രീലങ്ക, സിംബാബ്‌വെ, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ജോർജിയ ചിലി, ഉസ്ബെക്കിസ്ഥാൻ എന്നിങ്ങനെ 23 രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഇഎംബികളെയും സംഘടനകളെയും പ്രതിനിധീകരിച്ച് 75 പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടക്കുന്നതെന്ന് അറിയാൻ അവസരം നൽകും. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രീതിയിലെ വ്യത്യാസങ്ങളും അവയിൽ ജനങ്ങളുടെ പങ്കാളിത്തവും പ്രതിനിധികൾക്ക് മനസിലാക്കാൻ പരിപാടി സഹായകമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ തുടങ്ങിയവർ നാളെ പ്രതിനിധികളെ അഭിസംബോധന ചെയ്യും.
പ്രതിനിധികൾ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് മഹാരാഷ്‌ട്ര, ഗോവ, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങൾ സന്ദർശിക്കുകയും വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകളും അനുബന്ധ തയ്യാറെടുപ്പുകളും നിരീക്ഷിക്കുകയും ചെയ്യും. മേയ് ഒൻപതിന് പരിപാടി സമാപിക്കും.