തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ സമ്മർദ്ദം കൂടുന്ന പശ്ചാത്തലത്തിൽ പൊലീസുകാരുടെ ഡേ ഓഫ് തടയരുതെന്ന നിർദ്ദേശവുമായി സംസ്ഥാന പൊലീസ് മേധാവി. ആറ് ദിവസം ജോലി ചെയ്താൽ ഏഴാം ദിവസം ഡേ ഓഫ് എന്ന അവകാശം അട്ടിമറിക്കും വിധമുള്ള മേലുദ്യോഗസ്ഥരുടെ നടപടി ചർച്ചയായതിനെ തുടർന്നാണ് പൊലീസ് മേധാവി ഡോ. ദർവേശ് സാഹേബ് എല്ലാ യൂണിറ്റ് മേധാവിമാർക്കും നിർദ്ദേശം നൽകിയത്.
സിവിൽ പൊലീസ് ഓഫീസർ മുതൽ എഎസ്ഐ വരെയുള്ള ഉദ്യോഗസ്ഥർക്ക് ഡേ ഓഫ് ആനുകൂല്യമുണ്ട്. മിക്കപ്പോഴും ഈ അവധിയെടുക്കാൻ പൊലീസുകാർക്ക് കഴിയാറില്ല. അപ്രതീക്ഷിത ഡ്യൂട്ടിയുടെ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുക പതിവാണ്. ഡേ ഓഫ് അനുവദിക്കപ്പെട്ട ഉദ്യോഗസ്ഥരെ അടിയന്തഘട്ടം ഉണ്ടായില്ലെങ്കിലും ജോലിക്ക് വിളിച്ചുവരുത്തുന്നതിനെതിരെയാണ് പൊലീസ് മേധാവി ഇടപ്പെട്ടത്.
ഡേ ഓഫ് ദിനത്തിൽ ജോലിക്കെത്തിയാൽ സിപിഒയ്ക്ക് 400 രൂപ, എസ്.സി.പി.ഒയ്ക്ക് 450 രൂപ, എഎസ്ഐയ്ക്ക് 500 രൂപ എന്നിങ്ങനെ നൽകണം. പല ഉദ്യോഗസ്ഥരും തുടർച്ചയായ ജോലിക്കിടെ ഈ തുക വേണ്ടെന്ന് വച്ചാണ് ഡേ ഓഫ് എടുക്കുന്നത്. ഒഴിവാക്കാനാകത്ത സാഹചര്യത്തിൽ മാത്രമേ ഡേ ഓഫ് ഒഴിവാക്കി ഉദ്യോഗസ്ഥരെ ജോലിക്ക് തിരികെ വിളിക്കാവൂവെന്നാണ് നിർദ്ദേശം.
ക്രമസമാധാനപാലനത്തിനോ അപ്രതീക്ഷിത സംഭവങ്ങൾക്ക് മുഴുവൻ ഉദ്യോഗസ്ഥരെയും ആവശ്യം വന്നാലോ, മുഴുവൻ സമയവും ഉദ്യോഗസ്ഥർ ജോലി ചെയ്യേണ്ടുന്ന സന്ദർഭം ഉണ്ടായാലോ മാത്രമേ ഡേ ഓഫ് ഒഴിവാക്കി തിരിച്ചുവിളിക്കാവൂ. ഇത്തരം സന്ദർഭങ്ങളിൽ ഡേ ഓഫ് ദിനത്തിൽ ജോലി ചെയ്തതിന്റെ സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശത്തിലുണ്ട്.