ഭുവനേശ്വർ: ഝാർഖണ്ഡിൽ കണ്ടെത്തിയത് കളളപ്പണത്തിന്റെ മലയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവിടെ നടന്നതെന്നും എന്നിട്ടും അഴിമതി തടയുന്നതിന്റെ പേരിൽ പ്രതിപക്ഷം തന്നെ വിമർശിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒഡീഷയിലെ നബരംഗ്പൂരിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കൊളള നടന്നുവെന്ന് ഇപ്പോൾ വ്യക്തമാണ്. ആ കൊളളമുതൽ മോദി തിരിച്ചുപിടിച്ചു. അവരുടെ മോഷണവും കൊളളയും സമ്പാദ്യവും തടയുന്നതുകൊണ്ടാണ് അവർ മോദിക്കെതിരെ അധിക്ഷേപവുമായി തിരിയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ക്ഷേമ പദ്ധതികളൊന്നും ഒഡീഷയിൽ ബിജെഡി സർക്കാർ നടപ്പിലാക്കുന്നില്ല. നടപ്പാക്കിയ പദ്ധതികളിലൊക്കെ അവർ അഴിമതികളും നടത്തിയിട്ടുണ്ട്. കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ ബിജെഡി സർക്കാർ അനുവദിക്കുന്നില്ല. ബിജെഡി സ്ത്രീകളുടെ അവകാശങ്ങൾ പരിഗണിക്കുകയോ അവരെ സംരക്ഷിക്കുകയോ ചെയ്യുന്നില്ല. സ്ത്രീകളുടെ ക്ഷേമത്തിനായി അവർ എന്താണ് ചെയ്യുന്നത്. കേന്ദ്ര സർക്കാർ ഓരോ ഗർഭിണികൾക്കും 6,000 രൂപ ധനസഹായം നൽകുന്നു. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പോഷകാഹാരങ്ങളും നൽകുന്നു.
സ്ത്രീകളുടെ ശാക്തീകരണമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. കേന്ദ്ര സർക്കാർ ജനങ്ങൾക്ക് നൽകുന്ന പണം കൃത്യമായി കൈകാര്യം ചെയ്യാൻ പോലും ബിജെഡി സർക്കാരിന് സാധിക്കുന്നില്ല. ജൽ ജീവൻ ദൗത്യത്തിനായി 10,000 കോടിയാണ് കേന്ദ്രസർക്കാർ ഒഡീഷയ്ക്ക് വേണ്ടി അനുവദിച്ചത്. ഗ്രാമങ്ങളിലെ റോഡുകൾ നിർമിക്കാനും നവീകരിക്കാനും കേന്ദ്രം പണം നൽകുന്നു. എന്നാൽ ഇപ്പോഴും റോഡുകൾ മോശമായാണ് കിടക്കുന്നത്. കേന്ദ്രത്തിന്റെ പണം എവിടെ പോയി. ഗ്രാമങ്ങളിൽ കേന്ദ്ര സർക്കാർ സൗജന്യമായി അരി വിതരണം ചെയ്യുന്നു. എന്നാൽ അതിന്റെ ക്രെഡിറ്റ് ബിജെഡി ഏറ്റെടുക്കുകയാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ വനവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ധാരാളം വികസന പദ്ധതികൾ നടപ്പിലാക്കി. 25 വർഷമായി സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെഡിക്ക് കഴിയുന്നില്ല. ബിജെപിയ്ക്ക് അവസരം നൽകുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കും. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ബിജെപി പരിഹരിക്കും. ജനങ്ങളുടെ ക്ഷേമമാണ് ഞങ്ങൾക്ക് പരമപ്രധാനം- പ്രധാനമന്ത്രി പറഞ്ഞു.