കൊല്ലം: കാറിന്റെ രൂപഘടനയിൽ മാറ്റം വരുത്തി നമ്പർപ്ലേറ്റില്ലാതെ അപകടകരമായ രീതിയിൽ ഓടിച്ചിരുന്ന കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കൊല്ലത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം മേവരത്ത് നടന്ന വാഹന പരിശോധനക്കിടെയാണ് വാഹനം മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്.
വാഹനത്തിന്റെ നിറം മാറ്റി പിങ്ക് നിറത്തിലാക്കിയിരുന്നു. പരിശോധനയ്ക്കിടെ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കാർ പാഞ്ഞുപോയി. തുടർന്ന് എൻഫോഴ്സ്മെന്റ് മറ്റ് ആർടിഒമാർക്ക് വാഹനത്തെ കുറിച്ച് വിവരം നൽകി. ഇന്ന് പത്തനാപുരം പുനലൂർ റൂട്ടിൽ നടന്ന മോട്ടോർ വാഹന പരിശോധനക്കിടെയാണ് പിന്തുടർന്ന് പിടികൂടിയത്.
പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കാറിന്റെ ഡ്രൈവറും കസ്റ്റഡിയിലാണ്. അന്വേഷണത്തിൽ മലപ്പുറം സ്വദേശിയുടെ പേരിലാണ് വാഹനമെന്ന് കണ്ടെത്തി. കൊല്ലം സ്വദേശിക്ക് ഈ വാഹനം വിറ്റെങ്കിലും ഇതുവരെ ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെന്ന് കണ്ടെത്തി.
നിരവധി മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയതിനാൽ ഫൈനടക്കമുള്ള മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് എം.വി.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം കാർ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ഒരു സംഘം ആളുകൾ ചേർന്ന് എം.വി.ഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. പത്തനാപുരം പൊലീസ് സ്റ്റേഷനിൽ വച്ചാണ് ഉദ്യോഗസ്ഥരോട് സംഘം തട്ടിക്കയറിയത്.