ന്യൂഡൽഹി: സാനിറ്ററി മാലിന്യം സംസ്കരിക്കുന്നതിന് ജനങ്ങളിൽ നിന്നും അധിക തുക ഈടാക്കുന്ന കേരള സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ആർത്തവ ശുചിത്വത്തിനും സാനിറ്ററി ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വേണ്ടി വാദിക്കുന്ന കോടതിയുടെ നിലപാടുകൾക്ക് തീർത്തും വിരുദ്ധമാണ് കേരള സർക്കാരിന്റെ നടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപയോഗിച്ച സാനിറ്ററി പാഡുകളും ഡയപ്പറുകളും സംസ്കരിക്കുന്നതിന് താമസക്കാരിൽ നിന്ന് അധിക ഫീസ് ഈടാക്കാൻ അനുവദിക്കുന്ന കേരള സർക്കാരിന്റെ നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ദു വർമ്മ നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
“ഒരു വശത്ത്, സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും സാനിറ്ററി നാപ്കിനുകൾ നൽകിക്കൊണ്ട് ആർത്തവ ശുചിത്വം ഉറപ്പാക്കാൻ ഞങ്ങൾ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. മറുവശത്ത്, സാനിറ്ററി മാലിന്യ നിർമാർജനത്തിന് കേരളം പണം ഈടാക്കുന്നു. അതെങ്ങനെ അംഗീകരിക്കാൻ കഴിയും? നിങ്ങൾ ഇത് എങ്ങനെ ന്യായീകരിക്കും?” ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിനോട് ചോദിച്ചു. ഖരമാലിന്യ സംസ്കരണ നിയമങ്ങളിൽ അത്തരത്തിലുള്ള ഒരു വ്യവസ്ഥയും നിലവിലില്ലാത്ത സാഹചര്യത്തിൽ, സാനിറ്ററി മാലിന്യ ശേഖരണത്തിന് നിവാസികളിൽ നിന്ന് അധിക നിരക്ക് ഈടാക്കാൻ സംസ്ഥാനത്തിന് എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു.
ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ, ശിശുക്കൾ, മുതിർന്നവർക്കുള്ള ഡയപ്പറുകൾ എന്നിവയുടെ ശേഖരണത്തിനായി ബന്ധപ്പെട്ട വകുപ്പ് നിയോഗിച്ച ഏജൻസികൾ അധിക തുക നൽകണമെന്ന് ആളുകളോട് ആവശ്യപ്പെടുന്നതായി ഹർജിക്കാരി പറഞ്ഞു. മാലിന്യ ശേഖരണത്തിന് അധിക തുക ഈടാക്കുന്ന വ്യവസ്ഥയുടെ സാധുതയെയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച കോടതി വിഷയത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കുമായി സമഗ്രമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അറിയിച്ചു.