തിരുവനന്തപുരം: അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി മുഖം മിനുക്കാനൊരുങ്ങി തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ. നിലവിലെ സ്റ്റേഷനിലെ പൈതൃക മന്ദിരം നിലനിർത്തി വിമാനത്താവത്തിന്റെ മാതൃകയിലാകും സ്റ്റേഷൻ നവീകരിക്കുക. സ്റ്റേഷന്റെ തെക്ക്, വടക്ക് ഭാഗങ്ങളിലായി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. 439 കോടി രൂപയുടെ പദ്ധതിയാണ് യാഥാർത്ഥ്യമാകുക.
കെ-റെയിലും റെയിൽ വികാസ് നിഗം ലിമിറ്റഡിനുമാണ് നിർമ്മാണ ചുമതല. പുറപ്പെടുന്നവർക്കും എത്തിച്ചേരുന്നവർക്കുമായി വേവ്വേറെ ലോഞ്ചുകൾ, ഇവ തമ്മിൽ ബന്ധിപ്പിക്കാൻ ലിഫ്റ്റ് സംവിധാനം, എസ്കലേറ്ററുകൾ, ഒരേ സമയം 400 നാലുചക്ര വാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്ന മൾട്ടിലെവൽ പാർക്കിംഗ് സംവിധാനവും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലുണ്ടാകും.
ട്രെയിൻ വിവരങ്ങൾ അറിയിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ കൂടുതലിടങ്ങളിൽ സ്ഥാപിക്കും. തിരക്ക് നിയന്ത്രിക്കാനായി ട്രെയിൻ പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുൻപായി മാത്രമാകും യാത്രക്കാരെ പ്ലാറ്റ്ഫോമിൽ പ്രവേശിപ്പിക്കുക. 42 മാസമാണ് നിർമ്മാണ കാലവധി.
രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം ലക്ഷ്യമിട്ടാണ് കേന്ദ്രം അമൃത് ഭാരത് പദ്ധതി ആരംഭിച്ചത്. രാജ്യമൊട്ടാകെ 1,318 സ്റ്റേഷനുകളാണ് ഇത്തരത്തിൽ നവീകരിക്കുന്നത്. സ്റ്റേഷൻ ആകസസ്, യാത്രക്കാർക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ, പാർക്കിംഗ് ഏരിയ, സൗജന്യ വൈഫൈ, എക്സിക്യൂട്ടീവ് ലോഞ്ച് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് അമൃത് ഭാരത് പദ്ധതി പ്രകാരം നടപ്പിലാക്കുക.