ഹൈദരബാദ്: തെലങ്കാനയിൽ കോൺഗ്രസ് നടത്തുന്ന അഴിമതിയെ ” ഡബിൾ ആർആർ ഗെയിം” എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ‘ആർ’ (രേവന്ത് റെഡ്ഡി) തെലങ്കാനയെ കൊള്ളയടിച്ച് ഡൽഹിയിൽ മറ്റൊരു ‘ആർ’ (രാഹുൽ) ന് കൈമാറുകയാണെന്ന് പ്രധാനമന്ത്രി കരിംനഗറിൽ നടന്ന പൊതുയോഗത്തിൽ പറഞ്ഞു. ഈ ഡബിൽ ആർ ഗെയിം വരുത്തിവെക്കുന്ന സാമ്പത്തിക ബാദ്ധ്യത തെലങ്കാനയെ നാശത്തിലേക്ക് നയിക്കുകയാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെലങ്കാന മുതൽ ഡൽഹി വരെ, ‘ഡബിൾ ആർ’ (ആർആർ) എന്ന നികുതിയെക്കുറിച്ച് സംസാരമുണ്ടെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. ‘ആർആർആർ’ എന്ന പേരുള്ള തെലുങ്ക് ചിത്രത്തിന്റെ ആകെ കളക്ഷൻ 1000 കോടിയാണ്. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ‘ആർആർ’ നികുതി, അതിലും അധികമായി.
ഒരു ആർ തെലങ്കാനയിലെ പൊതുജനങ്ങളെ കൊള്ളയടിക്കുകയും ഡൽഹിയിലെ മറ്റൊരു ആറിന് എത്തിച്ച് കൊടുക്കുകയും ചെയ്യുന്നു . ഇത് തെലങ്കാനയുടെ നാശത്തിനാണ് മോദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറെ കാലമായി കോൺഗ്രസിന്റെ യുവരാജാവ് 5 വ്യവസായികളെ കുറിച്ചാണ് സംസാരിച്ചിരുന്നത്, എന്നാൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം രാഹുലും കോൺഗ്രസ് നേതാക്കളും അംബാനിയേയും അദാനിയേയും പറ്റി ഒരക്ഷരം പോലും ഉച്ചരിക്കുന്നില്ല. അദാനിയിൽ നിന്നും അംബാനിയിൽ നിന്നും കോൺഗ്രസിന് എത്ര രൂപയാണ് ഫണ്ടായി ലഭിച്ചതെന്ന് അറിയാൻ തനിക്ക് ആഗ്രഹമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മുൻ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയുടെ പ്രീണന രാഷ്ട്രീയത്തിനെ തുറന്നുകാട്ടുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
‘ആദ്യം രാഷ്ട്രം’ എന്ന നയം ബിജെപി പിന്തുടരുമ്പോൾ കോൺഗ്രസും ബിആർഎസും ‘ ആദ്യം കുടുംബം’ എന്ന നയത്തിലാണ് മുന്നോട്ട് പോകുന്നത്. കുടുംബത്തിനാൽ, കുടുംബത്തിന് വേണ്ടി, കുടുംബത്തിൽ നിന്നും എന്ന തത്വമാണ് രാജവംശ പാർട്ടികളുടെ അടിസ്ഥാനം. കോൺഗ്രസും ബിആർഎസും അഴിമതിയുടെ കറ കൊണ്ട് മാത്രം പരസ്പരം ഒട്ടി നിൽക്കുന്നവരാണ്. പ്രീണന രാഷ്ട്രീയം മാത്രമാണ് അവരുടെ ഡിഎൻഎയിലുള്ളത്, പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെലങ്കാനയിൽ എത്തിയ പ്രധാനമന്ത്രി മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
നരസിംഹ റാവുവിനോട് കോൺഗ്രസ് കാണിച്ചത് നീതികേടാണെന്ന് പ്രധാനമന്ത്രി പ്രസംഗത്തിനിടയിൽ പരാമർശിച്ചു. നരസിംഹറാവുവിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചത് ബിജെപി സർക്കാരാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയെ അവസ്മരണീയ നിമിഷമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.