ന്യൂഡൽഹി:കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരുടെ ദൃശ്യങ്ങൾ ജമ്മുകശ്മീർ പൊലീസ് പുറത്തുവിട്ടു. മെയ് 4 ന് നടന്ന ഭീകരാക്രമണത്തിൽ വ്യോമസേന ഉദ്യോഗസ്ഥൻ വിക്കി പഹാഡെ വീരമൃത്യു വരിക്കുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാക് സൈന്യത്തിലെ മുൻ കമാൻഡോ ആയിരുന്ന ഇല്ലിയാസ്, പാക് ഭീകരൻ ഹദൂൺ, നിരോധിത സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ കമാൻഡറായ അബു ഹംസ എന്നിവരുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്. യുഎസ് നിർമ്മിത എം4 റൈഫിൾ, റഷ്യൻ നിർമ്മിത എകെ 47 എന്നിവ ഉപയോഗിച്ചാണ് ഇവർ ആക്രമണം നടത്തിയത്.
പൊലീസ് പുറത്തുവിട്ട ചിത്രം അനുസരിച്ച് അബു ഹംസയുടെ പ്രായം 30-32 വയസാണ്. ഇടത്തരം ശരീരമുള്ള ഇയാൾ മുടി വെട്ടിയോതുക്കിയിട്ടുണ്ട്. തവിട്ടുനിറത്തിലുള്ള ഷാളും ഓറഞ്ച് നിറത്തിലുള്ള പഠാണി സ്യൂട്ടുമാണ് വേഷം. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.