നിലിനിൽപ്പിന്റെ പേരാട്ടത്തിൽ പഞ്ചാബിനെയും വീഴ്‌ത്തി ആർ.സി.ബിയുടെ തേരോട്ടം. 60 റൺസിനാണ് പഞ്ചാബിനെ ധരംശാലയിൽ വീഴ്‌ത്തിയത്. 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 17-ാം ഓവറിൽ പുറത്തായി. 27 പന്തിൽ 61 റൺസെടുത്ത റൈലി റൂസോ മാത്രമാണ് ബെംഗളൂരുവിനെ ഭയപ്പെടുത്തിയത്. പഞ്ചാബ് നിരയിൽ ആറുപേർ രണ്ടക്കം കാണാതെ കൂടാരം കയറി. രണ്ടാം വിക്കറ്റിൽ ജോണി ബെയ്ർസ്റ്റോ-റൂസോ സഖ്യം നേടിയ 65 റൺസിന്റെ കൂട്ടുക്കെട്ടാണ് അവർക്ക് മികച്ച തുടക്കം സമ്മാനിച്ചത്.
ബെയർസ്റ്റോ മടങ്ങിയ പിന്നാലെ വന്ന ശശാങ്ക് സിംഗ് തകർത്തടിക്കുന്നതിനിടെ കോലിയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായത് മത്സരത്തിൽ വഴിത്തിരിവായി. 19 പന്തിൽ 37 ആയിരുന്നു സമ്പാദ്യം. പിന്നീട് എല്ലാം ചടങ്ങു മാത്രമായിരുന്നു. ബെംഗളൂരു ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ ഇടവേളകളിൽ വിക്കറ്റ് വീണു.
സാം കറനാണ് (22) രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റുമായി തിളങ്ങിയപ്പോൾ സ്വപ്നിൽ സിംഗും ലോക്കി ഫെർഗൂസണും കരൺ ശർമ്മയും രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി മത്സരത്തിന്റെ ഗതി നിർണയിച്ചു. 12 മത്സരത്തിൽ എട്ടു തോൽവിയുമായി പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഇത്രയും മത്സരത്തിൽ നിന്ന് അഞ്ചു ജയം നേടിയ ആർസിബി 10 പോയിന്റുമായി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.















