തിരുവനന്തപുരം: കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പാക് അനുകൂല പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.
മണിശങ്കർ അയ്യർ പാകിസ്താന് വേണ്ടി പിആർ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ പാകിസ്താനെ ഭയക്കണമെന്നാണ് അയ്യർ കരുതുന്നത്. രാഹുലിന്റെ നിലപാടും ഇതിന് സമമാണ്. രാഹുലും കോൺഗ്രസ് പാർട്ടിയും പാക് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. പാകിസ്താനെ ബഹുമാനിച്ചില്ലെങ്കിൽ അവർ അണുബോംബ് വർഷിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കോൺഗ്രസിന്റെ നിലപാടുകളാണ് മണിശങ്കർ അയ്യറിലൂടെയും, സാം പിത്രോദയായിലൂടെയും പുറത്ത് വന്നതെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. പാക് വിദേശകാര്യ മന്ത്രി രാഹുലിനെ പിന്തുണച്ച് സംസാരിച്ചത് എല്ലാവരും കണ്ടതാണ്. കേരളത്തിലടക്കം കോൺഗ്രസ് എസ്ഡിപിഐയുടെയും പിഎഫ്ഐയുടെയും പിന്തുണ സ്വീകരിച്ചു. കോൺഗ്രസ് അയ്യരുടെ പരാമർശത്തിൽനിന്നും അകലം പാലിക്കുമെന്നുറപ്പാണ് എന്നാൽ അകലം പാലിച്ച് പാലിച്ച് കോൺഗ്രസ് എവിടെയെത്തിയെന്ന് അറിയില്ലെന്നും, അദ്ദേഹം പരിഹസിച്ചു.
മണിശങ്കർ അയ്യരുടെ വിവാദ അഭിമുഖം ഫേസ്ബുക്കിൽ പങ്കുവെച്ച കേന്ദ്രമന്ത്രി, രാഹുലിന്റേയും കോൺഗ്രസിന്റേയും പ്രത്യയശാസ്ത്രമാണ് ഈ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് കുറിച്ചു. സിയാച്ചിൻ പാകിസ്താന് കൈമാറാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു . ആഭ്യന്തര തീവ്രവാദ ബന്ധമുള്ള സംഘടനകൾക്ക് പിന്തുണ നൽകുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കുറിച്ചു.