ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വിവാദ അഭിമുഖത്തിനെരെ പ്രതിഷേധം ആഞ്ഞടിക്കുന്നു. കോൺഗ്രസിന്റെ പാക് പ്രേമം ഒരിക്കലും അവസാനിക്കുമെന്ന് തോന്നുന്നില്ലെന്ന് ബിജെപി വിമർശിച്ചു. ഏപ്രിൽ 15ന് നൽകിയ അഭിമുഖത്തിൽ അയ്യർ നടത്തിയ പാക് അനുകൂല പരാമർശങ്ങളാണ് വിവാദമാകുന്നത്. പാകിസ്താനെ ബഹുമാനിക്കണമെന്നും ഇല്ലെങ്കിൽ അവർ അണുബോംബ് വർഷിക്കുമെന്നുമായിരുന്നു കോൺഗ്രസ് നേതാവിന്റെ വാക്കുകൾ.
കോൺഗ്രസിന്റെ നിലപാടാണ് മണിശങ്കർ അയ്യരിലൂടെ പുറത്ത് വന്നതെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പുനെവാല എക്സിലൂടെ പറഞ്ഞു. സ്വന്തം രാജ്യത്തെ ആക്രമിക്കാൻ ഭീകരരെ അയക്കുന്നവരെ ബഹുമാനിക്കാനാണ് അയ്യർ പറയുന്നത്. ഇപ്പോൾ ‘കോൺഗ്രസ് കാ ഹാത്ത്’ ‘പാകിസാതാൻ കെ സാത്ത്’ ആണെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യവിരുദ്ധ പ്രസ്താവയിൽ രാഹുൽ രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആവശ്യപ്പെട്ടു. പാകിസ്താൻ തീവ്രവാദികളുടെ ഭാഷയിലാണ് കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നത്. കോൺഗ്രസിന്റെ കാപട്യം പുറത്തുവന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവനയ്ക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും രംഗത്ത് വന്നു.
ഇതാണ് യഥാർത്ഥ പാക് പ്രണയം. കോൺഗ്രസ് നേതാക്കൾ ഇന്ത്യയിൽ താമസിക്കുന്നുണ്ടെങ്കിലും അവരുടെ ഹൃദയം പാകിസ്താനിലാണ്. അയൽരാജ്യത്തെ എങ്ങനെ നേരിടണമെന്ന് ഇന്ത്യയ്ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താന്റെ പക്കൽ അണുബോംബുകളുണ്ടെന്ന് പറഞ്ഞ് അയ്യർ അഭിമാനം കൊളളുകയാമെന്ന് ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു.
ഇന്ത്യയിൽ ജീവിക്കുന്ന ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ടിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.