മുംബൈ: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്റെ കാര്യത്തിൽ മോദിയോട് മത്സരിക്കാനാകില്ലെന്ന് കോൺഗ്രസുകർക്ക് അറിയാം. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കാലം എത്തുമ്പോൾ അവർ നുണകളുടെ ഫാക്ടറി തുടങ്ങുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദുർബാറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ ദരിദ്രരെയും വനവാസികളെയും സേവിക്കുന്നത് സ്വന്തം കുടുംബത്തെ പോലെ കണ്ടാണ്. കോൺഗ്രസ് പോലെ ഒരു രാജകുടുംബത്തിൽപ്പെട്ടവനല്ല ഞാൻ. ദാരിദ്ര്യത്തിൽ വളർന്ന് വളരെ ചുരുങ്ങിയ പശ്ചാത്തലത്തിൽ ജീവിച്ചുവന്ന ആളാണ് ഞാൻ. ദാരിദ്ര്യം എന്താണെന്ന് എനിക്ക് നന്നായി മനസിലാകും, കള്ളൻമാർ ഒച്ചയിടുന്നത് പോലെയാണ് സംവരണത്തിന്റെ കാര്യം പറയുന്ന കോൺഗ്രസിന്റെ അവസ്ഥ.
കോൺഗ്രസിന്റെ മതപരമായ സംവരണം അനുവദനീയമല്ല, അത് ഭരണഘടനാ ശിൽപിയായ ബാബാസാഹേബ് അംബേദ്ക്കറുടെ നയങ്ങൾക്ക് എതിരാണ്. ഭരണഘടന തയ്യാറാക്കിയവരുടെ മുതുകിൽ കുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമത്തിന്റെ പേരിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും സംവരണം തട്ടിയെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അത് ചെയ്യില്ലെന്ന് എഴുതി തരാമോയെന്ന് ചോദിച്ച് കഴിഞ്ഞ 17 ദിവസമായി താൻ കോൺഗ്രസിനെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ അവർക്ക് മറുപടിയില്ല. ഇത് പ്രീണന രാഷ്ട്രീയത്തിന്റെ വില കുറഞ്ഞ ഗെയിം ആണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തന്റെ വെല്ലുവിളിയിൽ കോൺഗ്രസ് മൗനം പാലിക്കുന്നതു തന്നെ ഒരു ഹിഡൻ അജണ്ടയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി