ബെംഗളൂരു: പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായുള്ള വിവാഹം നാട്ടുകാർ തടഞ്ഞതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയെ ക്രൂരമായി കൊലുപെടുത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുടക് ജില്ലയിലെ ഹമ്മിയാല ഗ്രാമത്തിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
കുടകിലെ സോംവാർപേട്ട് സുർലബ്ബി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി മീന എന്ന 15 കാരിയെയാണ് വിവാഹം കഴിക്കാനിരുന്ന യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രതിയായ യുവാവുമായി പെൺകുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ ഈ വിവരം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിലും ചൈൽഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ വീട്ടുകാരെ സന്ദർശിച്ച് പെൺകുട്ടിക്ക് 18 വയസ് തികഞ്ഞിട്ട് മാത്രമേ വിവാഹം കഴിപ്പിക്കാവൂ എന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകി.
പൊലീസ് സ്ഥലത്ത് നിന്ന് പോയതിന് ശേഷം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിയുടെ തലവെട്ടി മാറ്റി ഉടൽ വഴിയിൽ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് വിശദമായി അന്വേഷണം നടത്തി വരികയാണ്.