ചൈനീസ് പ്രൊഡക്റ്റിന് ഡൂപ്ലിക്കേറ്റെന്ന് വിളിപ്പേരുണ്ട്. നിറവും ഭംഗിയും ഉണ്ടെങ്കിലും ഗുണമേന്മയുടെ കാര്യത്തിൽ ഇവ വളരെ പിന്നിലായിരിക്കും. ഇതിനോട് ചേർന്ന് നിൽക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് പുറത്ത് വന്നത്. ഇത്തവണ പക്ഷെ പ്രൊഡക്റ്റിന് പകരം പാണ്ടയാണെന്ന് മാത്രം.
ചൈനയിലെ തായ്‌ജൂ നഗരത്തിലെ ഒരു മൃഗശാലയിലാണ് സംഭവം നടന്നത്. മെയ് 1 ന് പാണ്ടകളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രദർശനം ആരംഭിച്ച് എതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പാണ്ടകളുടെ ചായം ഇളകി. ഇതോടെ അത് പാണ്ടകളല്ലെന്നും ചൗ ചൗ നായ്‌ക്കളാണെന്നും കാണികൾക്ക് മനസിലായി. പരിപാടി വിവാദമായതോടെ ആളുകൾ മുടിക്ക് കളർ ചെയ്യുന്നത് പോലെ ഇതിനെ കണ്ടാൽ മതിയെന്നും മൃഗശാലയിൽ പാണ്ടകളില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന വാദവുമായി മൃഗശാല വക്താവ് പ്രേം ജാം പ്രസ് രംഗത്തെത്തി.
പ്രദർശനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മൃഗശാല അധികൃതർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. എക്സിബിഷൻ കാണാൻ സന്ദർശകരിൽ നിന്ന് 20 യുവാൻ (ഇന്ത്യൻ കറൻസിയിൽ 231.08 രൂപ) ഈടാക്കിയിരുന്നത്.
ഇത് ആദ്യമായല്ല ചൈനയിലെ മൃഗശാലയിൽ വ്യാജ മൃഗങ്ങളെ കുറിച്ചുള്ള ആരോപണം ഉയരുന്നത്. 2023-ൽ, ഹാങ്‌ഷൂ മൃഗശാലയിലെ കരടികളായി പ്രദർശിപ്പിച്ചിരുന്നത് കരടിയുടെ വേഷമണിഞ്ഞ ആളുകളാണെന്ന് തെളിഞ്ഞിരുന്നു.















