വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്ന് മൂന്നാം വട്ടവും ജനവിധി തേടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവർ പത്രികാ സമർപ്പണവേളയിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നാണ് വിവരം. ഗംഗയിൽ മുങ്ങിക്കുളിച്ച് കാലഭൈരവനോട് പ്രാർത്ഥിച്ച ശേഷം രാവിലെ 11.40ഓടെ അദ്ദേഹം പത്രിക സമർപ്പിക്കും. പത്രികാ സമർപ്പണത്തിന് മുന്നോടിയായി വാരാണസിയിൽ ഇന്നലെ പ്രധാനമന്ത്രി റോഡ്‌ഷോ നടത്തിയിരുന്നു. വീണ്ടും അധികാരത്തിൽ എത്തിയാൽ വാരാണസിയുടെ വികസനത്തിനായി ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
2014ലാണ് പ്രധാനമന്ത്രി ആദ്യമായി ഇവിടെ നിന്ന് ജനവിധി തേടുന്നത്. വീണ്ടും വാരാണസിയിൽ നിന്ന് മത്സരിക്കാനൊരുങ്ങുന്ന വേളയിൽ താൻ വളരെയധികം വികാരഭരിതനാകുന്നുണ്ടെന്നാണ് പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ”വാരാണസിയിലെ ജനങ്ങളുടെ കരുതലിന് കീഴിൽ കഴിഞ്ഞ 10 വർഷം ഇത്രവേഗം കടന്നുപോയി എന്ന് പോലും മനസിലാക്കാനായില്ല. മാ ഗംഗ എന്നെ വിളിക്കുന്നുവെന്ന് മുൻപൊരു ഘട്ടത്തിൽ പറഞ്ഞിരുന്നു. എന്നാലിന്ന് മാ ഗംഗ തന്നെ ദത്തെടുത്തുവെന്നും” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ബാബ വിശ്വനാഥന്റെ അനുഗ്രഹത്തോടെ, അദ്ദേഹത്തിന്റെ കാശിയെ സേവിക്കുന്നതിനായി താൻ സ്വയം സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ ജൂൺ ഒന്നിനാണ് വാരാണസിയിൽ വോട്ടെടുപ്പ്
നടക്കുന്നത്. കോൺഗ്രസിന്റെ അജയ് റായ് ആണ് പ്രധാനമന്ത്രിയുടെ എതിരാളിയായി മത്സരിക്കുന്നത്. മൂന്നാം വട്ടമാണ് അജയ് റായ് പ്രധാനമന്ത്രിക്കെതിരെ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്. 2014ൽ ആം ആദ്മി പാർട്ടി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും വാരാണസിയിൽ നിന്ന് നരേന്ദ്രമോദിക്കെതിരായി മത്സരിച്ചിരുന്നു. അന്ന് മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയം സ്വന്തമാക്കിയത്.