കൊച്ചി: യുട്യൂബർ അശ്വന്ത് കോക്കിനെതിരെ രൂക്ഷ വിമർശനുവുമായി നിർമ്മാതാവ് സിയാദ് കോക്കർ. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിനെതിരെ ആദ്യ ദിനം തന്നെ റിവ്യൂ ബോംബിംഗ് നടത്തിയതിനെതിരെ നിർമ്മാതാവ് സിയാദ് കോക്കർ പൊലീസിൽ പരാതി നൽകിയിരുന്നു.പൊലീസിന് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ യൂട്യൂബറെ കൈകാര്യം ചെയ്യുമെന്നും സിയാദ് കോക്കർ പറഞ്ഞു.
മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിനെ കുറിച്ച് വളരെ മോശമായ രീതിയിലാണ് അശ്വന്ത് കോക്ക് റിവ്യൂ നൽകിയത്. അഭിനേതാക്കളെയും അണിയറ പ്രവർത്തകരേയും വരെ അധിക്ഷേപിച്ചായിരുന്നു റിവ്യൂവിൽ സംസാരിച്ചത്. എന്നാൽ പരാതി നൽകിയെന്ന് അറിയിമ്പോൾ വീഡിയോ നീക്കം ചെയ്തിട്ട് കാര്യമില്ലെന്നാണ് സിയാദ് കോക്കർ പറയുന്നത്.
എല്ലാ കാലഘട്ടത്തിലും സിനിമാ നിരൂപകർ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിലെ നിരൂപകർക്ക് മാന്യത ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സിനിമയെ അധിക്ഷേപിക്കുന്നവരാണ് ഉള്ളത്. ഇത്തരക്കാരെ സിനിമാക്കാർ ഒറ്റെക്കെട്ടായി നിന്ന് കൈകാര്യം ചെയ്യണം. കോടതി വിധി വരുമ്പോഴേക്കും നമ്മൾ അടുത്ത സിനിമ തുടങ്ങാനുള്ള സമയമാകും. അതുകൊണ്ട് ഈ സിനിമയ്‌ക്കുണ്ടാകുന്ന നഷ്ടം ആർക്ക് പരിഹരിക്കാനാകുമെന്നും സിയാദ് കോക്കർ ചോദിച്ചു
സിനിമയെ പറ്റി അഭിപ്രായങ്ങൾ പറയുന്നതിൽ തെറ്റില്ല, എന്നാൽ ഇയാൾ ചെയ്യുന്നത് സിനിമയിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അധിക്ഷേപിക്കലാണ്. വീഡിയോ പിൻവലിച്ചതുകൊണ്ട് യുദ്ധം അവസാനിക്കുന്നില്ല. സോഷ്യൽ മീഡിയയിലൂടെ വൃത്തികേടുകൾ വിളിച്ചുപറയുന്നത് കണ്ടിരിക്കാൻ ആളുകൾ ഉണ്ടാകും. സിനിമാ റിവ്യൂ പറയാനെത്തിയ ആൾ സംവിധായകനെയും സ്ത്രീകളെയും എന്റെ മകളുടെ പേര് പോയിന്റ് ഔട്ട് ചെയ്തും പരിഹസിക്കുന്ന കാഴ്ചയാണ് കാണാനായത്. വിഡിയോ കണ്ട് എനിക്ക് സഹിച്ചില്ല. ഒരാളുടെ നിർമ്മിതിയെ നശിപ്പിക്കാൻ ശ്രമിച്ചാൽ അത് തടയാൻ ഏതൊരാൾക്കും അവകാശമുണ്ടെന്നും സിയാദ് കോക്കർ പറഞ്ഞു.















