പ്ലേ ഓഫ് യോഗ്യതയ്‌ക്കുള്ള നിർണായക മത്സരത്തിൽ ലക്‌നൗവിന് മുന്നിൽ 209 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഡൽഹി. അഭിഷേക് പോറലിന്റെയും ട്രിസ്റ്റൺ
സ്റ്റബ്‌സിന്റെയും ഇന്നിംഗ്‌സാണ് ഡൽഹിക്ക് കരുത്തായത്. ഇരുവരും അതിവേഗം അർദ്ധ സെഞ്ച്വറി നേടി. നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് ഡൽഹി നേടിയത്. അഭിഷേക് പോറലാണ് ടോപ് സ്‌കോറർ. ലക്‌നൗവിനായി നവീൻ ഉൾ ഹഖ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. അർഷാദ് ഖാൻ, രവി ബിഷ്‌ണോയി എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.
നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് അത്ര ശുഭകരമായിരുന്നില്ല തുടക്കം. ഓവറിലെ രണ്ടാം പന്തിൽ തന്നെ ജേക്ക് ഫ്രേസർ മക്ഗുർഗിനെ(0) അർഷാദ് ഖാൻ നവീൻ ഉൾ ഹഖിന്റെ കൈയിലെത്തിച്ചു. അഭിഭേഷ് പോറലും ഷായ് ഹോപും ചേർന്ന് ഡൽഹിയുടെ സ്‌കോർ ബോർഡ് ചലിപ്പിച്ചു. ഇരുവരും ചേർന്ന് പവർ പ്ലേയിൽ 71 റൺസാണ് ചേർത്തത്. അപകടകരമായ ഈ കൂട്ടുകെട്ട് പൊളിച്ചത് രവി ബിഷ്‌ണോയിയാണ്. 38 റൺസെടുത്ത ഹോപിനെ താരം രാഹുലിന്റെ കൈയിലെത്തിച്ചു. ഉടൻ തന്നെ പോറലിനെയും മടക്കി നവീൻ ഉൾ ഹഖ് ലക്‌നൗവിന് ബ്രേക്ക് ത്രൂ നൽകി. 21 പന്തിൽ നിന്ന് പോറൽ അർദ്ധ സെഞ്ച്വറിയും നേടി. 5 ഫോറും 4 സിക്‌സും അടങ്ങുന്നതായിരുന്നു പോറലിന്റെ ഇന്നിംഗ്‌സ്.
മൂന്നാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ഋഷഭ് പന്ത് – സ്റ്റബ്‌സ് സഖ്യമാണ് സ്‌കോർ 150 കടത്തിയത്. ഇന്നിംഗ്‌സിന് മികച്ച സംഭാവന നൽകുന്നതിനിടെ പന്തിന്റെ(25)വിക്കറ്റും ഡൽഹിക്ക് നഷ്ടമായി. നവീൻ ഉൾ ഹഖിനായിരുന്നു വിക്കറ്റ്. പിന്നാലെ ക്രീസിലെത്തിയ അക്സർ പട്ടേലിനൊപ്പം സ്റ്റബ്‌സ് തകർത്തടിക്കുന്നതാണ് കണ്ടത്. ഇതിനിടെ ലക്‌നൗ താരങ്ങൾ സ്റ്റബ്‌സിന്റെ ക്യാച്ച് പലതവണ നിലത്തിട്ടു. 57 റൺസുമായി സ്റ്റബ്‌സും 14 റൺസുമായി അക്സർ പട്ടേലും പുറത്താകാതെ നിന്നു.