ലക്‌നൗവിനെ വീഴ്‌ത്തി പ്ലേ ഓഫിലേക്കുള്ള വിദൂര പ്രതീക്ഷ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ്. 19 റൺസിനായിരുന്നു ഡൽഹിയുടെ വിജയം. 14 പോയിന്റുമായി പട്ടികയിൽ അഞ്ചാമതാണ് ഋഷഭും സംഘവും. 209 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്‌നൗവിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ഇഷാന്ത് ശർമ്മയാണ് ലക്‌നൗ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. 34 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം വീഴ്‌ത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ലക്‌നൗവിന് അത്രശുഭകരമല്ലാത്ത തുടക്കമാണ് ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും കെ എൽ രാഹുലും നൽകിയത്. ആദ്യ ഓവറിന്റെ അവസാന പന്തിൽ നായകൻ കെ. എൽ രാഹുലിനെ(3) നഷ്ടമായി. പിന്നാലെ ക്വിന്റൺ ഡി കോക്കും(12) താളം കണ്ടെത്താനാവാതെ മടങ്ങി. മാർക്കസ് സ്റ്റോയിനിസ്- ദീപക് ഹൂഡ സഖ്യം ടീമിനായി നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സ്റ്റോയിനിസ് 5 റൺസുമായും ഹൂഡ ഡക്കായും കൂടാരം കയറി.
പവർപ്ലേയിൽ 59 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു ലക്‌നൗ. ഒരറ്റത്ത് നിന്ന് നിക്കോളസ് പൂരാൻ നടത്തിയ ചെറുത്തു നിൽപ്പാണ് സ്‌കോർ ബോർഡ് ചലിപ്പിച്ചത്. എന്നാൽ മറുവശത്ത് ലക്‌നൗവിന് വിക്കറ്റുകളും നഷ്ടമായി കൊണ്ടിരുന്നു. 11-ാം ഓവറിലെ ആദ്യ പൂരാനും മടങ്ങി. 61 റൺസെടുത്ത താരത്തെ മുകേഷ് കുമാറാണ് ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചത്. 6 ഫോറും 4 സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഒരറ്റത്ത് അർഷാദ് ഖാനും (58) ഡൽഹിക്ക് വേണ്ടി പൊരുതി.
ആയുഷ് ബദോനി (6), ക്രുണാൽ പാണ്ഡ്യ(18), യുദ്ധ്വീർ സിംഗ്(14), രവി ബിഷ്‌ണോയി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. അർഷാദ് ഖാനും നവീൻ ഉൾ ഹഖും(2) പുറത്താകാതെ നിന്നു. ഖലീൽ അഹമ്മദ്, അക്‌സർ പട്ടേൽ, മുകേഷ് കുമാർ, കുൽദീപ് യാദവ്, ട്രിസ്റ്റൺ സ്റ്റബ്‌സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.















