പ്ലേ ഓഫിലേക്കുള്ള നാലാമത്തെ ടീമിനെ കണ്ടെത്താനുള്ള മത്സരത്തിൽ ചെന്നൈക്കെതിരെ ആർസിബിക്ക് മികച്ച സ്‌കോർ. സിക്സും ഫോറും തുടരെ പറത്തി ചിന്നസ്വാമിയിൽ ആർ.സി.ബി ബാറ്റർമാർ ബൗണ്ടറികളിൽ മഴ പെയ്യിച്ചു. തുടക്കത്തിൽ കല്ലുകടിയായി മഴയെത്തിയിട്ടു പോരാട്ട വീര്യം ചോരാതെയാണ് ആർസിബി ബാറ്റർമാർ ബാറ്റിംഗിൽ വെടിക്കെട്ട് തീർത്തത്. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് ബെംഗളൂരു അടിച്ചുകൂട്ടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ വിരാട് കോലിയും ഫാഫ് ഡുപ്ലസിസും ചേർന്ന് നൽകിയത്. 3 ഓവറിൽ 31 റൺസെടുത്ത് നിൽക്കെയാണ് മഴയെത്തിയത്. മഴ മാറി മത്സരം പുനരാരംഭിച്ചെങ്കിലും പവർ പ്ലേയിൽ താളം കണ്ടെത്താൻ കോലിയും ഫാഫും പാടുപ്പെട്ടു. 42 റൺസായിരുന്നു പവർ പ്ലേ അവസാനിച്ചപ്പോൾ ആർസിബിയുടെ സ്‌കോർ ബോർഡിൽ.
പിന്നീട് ഇരുവരും ചേർന്ന് ആക്രമണം കടുപ്പിച്ചതോടെ ചെന്നൈ ബൗളർമാർ വിയർത്തു. 9.4 ഓവറിൽ വിരാടിന്റെ (47) വിക്കറ്റാണ് ബെംഗളൂരുവിന് ആദ്യം നഷ്ടമാകുന്നത്. മൂന്ന് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. മിച്ചൽ സാൻ്റനർ താരത്തെ ഡാരിൽ മിച്ചലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 78 റൺസാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നത്.
ഫാഫിനെ കൂട്ടുപിടിച്ച് രജത് പാട്ടിദാർ തകർത്തടിച്ചതോടെ ആർ.സി.ബി സ്കോർ കുതിച്ചു. എന്നാൽ അർദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞ ഡുപ്ലസിസും(54) കൂടാരം കയറി. രജത് പട്ടീദാർ – കാമറൂൺ സഖ്യം ക്രീസിൽ നിലയുറപ്പിച്ചതോടെ ആർസിബിയുടെ സ്‌കോർ ബോർഡും അതിവേഗം കുതിച്ചു. 28 പന്തിൽ നിന്ന് 71 റൺസാണ് ഇരുവരും ചേർന്ന് ഇന്നിംഗ്‌സിലേക്ക് സംഭാവന ചെയ്തത്. രജത് പട്ടീദാർ(41), ദിനേശ് കാർത്തിക് (14), ഗ്ലെൻ മാക്‌സ്വെൽ(16) എന്നിവരാണ് ബെംഗളൂരു നിരയിൽ പുറത്തായ താരങ്ങൾ. കാമറൂൺ ഗ്രീൻ(38), മഹിപാൽ ലോംറോർ(0) എന്നിവർ പുറത്താകാതെ നിന്നു.
ചെന്നൈക്കായി ശർദുൽ താക്കൂർ രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. മിച്ചൽ സ്റ്റാനർ, തുഷാർ ദേശ്പാണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.